Wednesday, March 8, 2017

എഴുത്തിന് അനുഭവം ആവശ്യമില്ല

പ്രഭാഷണം



വി.കെ.എന്‍ എങ്ങനെയൊക്കെയാണ് മലയാള സാഹിത്യത്തിന്‍െറ ഗതിവിഗതികളില്‍ വലിയ വ്യത്യാസം വരുത്തിയത്? വരാനിരിക്കുന്ന കാലത്തിന്‍െറ ആപല്‍മുന്നറിയിപ്പുകള്‍ വി.കെ.എന്‍ എങ്ങനെയൊക്കെയാണ് നല്‍കിയത്? മലയാള സാഹിത്യത്തിലും ചിന്തയിലും വി.കെ.എന്നിന്‍െറ ഇടപെടലുകള്‍ കഥാകൃത്തുകൂടിയായ പ്രഭാഷകന്‍ പരിശോധിക്കുന്നു.


എഴുത്തിന് അനുഭവം ആവശ്യമില്ല


എന്‍.എസ്. മാധവന്‍

തിരുവില്വാമലയിലേക്കുള്ള എന്‍െറ ആദ്യത്തെ യാത്രയാണിത്. ആദ്യമായിട്ടാണ് ഞാനിവിടെ വരുന്നത്. വി.കെ.എന്നിനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. പക്ഷേ, വി.കെ.എന്‍ എന്‍െറ ജീവിതത്തില്‍ രണ്ടു തവണ കടന്നുവന്നിട്ടുണ്ട്. എനിക്ക് ആദ്യമായിട്ട് ഒരു സാഹിത്യപുരസ്കാരം ലഭിക്കുന്നത് 1970ല്‍ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിലാണ്. അതിന്‍െറ വിധികര്‍ത്താക്കളില്‍ ഒരാളായി വി.കെ.എന്നുണ്ടായിരുന്നു. രണ്ടാമത് വി.കെ.എന്‍ ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ കടന്നുവരുന്നത് 1990കളില്‍ കാലിക്കറ്റ് സര്‍വകലാശാല വി.കെ.എന്നിന്‍െറ ‘ കാവി’ എന്ന പുസ്തകം പാഠപുസ്തകമായി പ്രഖ്യാപിക്കുകയും അതിനെ തുടര്‍ന്ന് ഹിന്ദുവര്‍ഗീയ സംഘടന കോഴിക്കോട്ടെ നിരത്തിലിട്ട് പുസ്തകം കത്തിക്കുകയും ചെയ്തപ്പോഴാണ്.  ആ സമയത്ത് ഞങ്ങള്‍ ഡല്‍ഹിയിലായിരുന്നു. ഇതിനോട് പ്രതികരിക്കണം എന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായി. സാധാരണ പ്രതികരിക്കണം എന്ന് എഴുത്തുകാര്‍ക്ക് തോന്നാറില്ല. എന്നാല്‍, ഇത് പ്രകടമായിട്ടുതന്നെ എതിര്‍ക്കപ്പെടേണ്ട ഒരു സംഭവമാണെന്ന് തോന്നി. കാരണം, കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു എഴുത്തുകാരന് എതിരായിട്ട് ഫാഷിസ്റ്റ് ശക്തികള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെ ഫാഷിസ്റ്റ് ശക്തികള്‍ രംഗത്തുവരുന്നതിന് എത്രയോ കൊല്ലം മുമ്പാണിത്. അന്ന് ഞങ്ങള്‍ കുറച്ചുപേര്‍- ഡോ.ടി.കെ. രാമചന്ദ്രന്‍ എറണാകുളത്തുനിന്ന് ഉണ്ടായിരുന്നു, സച്ചിദാനന്ദന്‍, വി.കെ. മാധവന്‍കുട്ടി, റോമില ഥാപ്പര്‍, ഇവിടെ സദസ്സിലിരിക്കുന്ന കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി എന്നിവര്‍- ഗാന്ധിജിയുടെ വധം നടന്ന തീസ് ജനുവരി റോഡിലെ ബിര്‍ള മന്ദിരത്തിന് മുന്നില്‍ ഒരു വിളക്കുകൊളുത്തി പ്രതിഷേധം രേഖപ്പെടുത്തി. പറഞ്ഞുവരുന്നത്, വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വരാനിരിക്കുന്ന ഒരു വിപത്തിനെക്കുറിച്ച് നമ്മളെ വി.കെ.എന്‍. വിളിച്ചുണര്‍ത്തി എന്നതാണ്. അതാണ്  അദ്ദേഹത്തിന്‍െറ ഒരുപക്ഷേ ഏറ്റവും വലിയ മഹത്ത്വം.
വി.കെ.എന്നിനെ ഒരു ഹാസ്യ സാഹിത്യകാരനായിട്ടോ ഹാസ്യകലാ സമ്രാട്ടായിട്ടോ ആണ് കാണുന്നത്. എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ ഹാസ്യമെന്ന മാധ്യമത്തിലൂടെ ലോകചരിത്രത്തിലെ അറിയപ്പെടുന്ന എല്ലാ വികാരങ്ങളും (മനസ്സിന്‍െറ നീറ്റല്‍ തുടങ്ങി കൊച്ചി ശീമ, ബ്രിട്ടീഷ് സാമ്രാജ്യത്വം തൊട്ട് ലോക ചരിത്രംമുഴുവന്‍) ഹാസ്യമെന്ന മാധ്യമത്തിലൂടെ അവതരിപ്പിക്കാം എന്ന് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ഈ ഹാസ്യമെന്ന മാധ്യമത്തിന്‍െറ ഒരു പ്രത്യേകത അത് അട്ടിമറികള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമാകുന്ന ഒരു മാധ്യമമാണ് എന്നതാണ്. വി.കെ.എന്നിന്‍െറ പതിമൂന്നാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഈ ചരമമെന്ന വാക്കിനെ വി.കെ.എന്‍ വിശേഷിപ്പിച്ചിരുന്നത് കാലയവനിക പൊക്കി അപ്പുറത്തേക്ക് ഇട്ടുവെന്നാണ്. മരണത്തെപ്പോലും അട്ടിമറിച്ചുകൊണ്ട് മറ്റൊരു രീതിയിലേക്ക് അവതരിപ്പിക്കാന്‍ പറ്റുന്ന ജീനിയസാണ് വി.കെ.എന്‍. ജീനിയസ് അല്ളെങ്കില്‍ പ്രതിഭ എന്നെല്ലാം പറയുന്നത് വളരെ ദുര്‍ബലമായ ശബ്ദങ്ങളുടെ പ്രയോഗമായിരിക്കും. അതിനുമപ്പുറമുള്ള ഒരു എഴുത്തുകാരനായിരുന്നു വി.കെ.എന്‍. ഹാസ്യമെന്ന മാധ്യമത്തിലൂടെ അവതരിപ്പിക്കപ്പെടാത്ത ഒരു വിഷയവും വി.കെ.എന്‍ അവശേഷിപ്പിച്ചിരുന്നില്ല. ചരിത്രമെടുക്കുക. 19ാം നൂറ്റാണ്ടിന്‍െറ അവസാനകാലത്തെ ബ്രിട്ടീഷുകാല കേരളത്തിന്‍െറ ചരിത്രമാണ് ‘മഞ്ചലിന്‍െറ’ ഇതിവൃത്തം. മഞ്ചല്‍ എന്നത് സത്യം പറഞ്ഞാല്‍ ഇന്ദുലേഖക്ക് സമാന്തരമായിട്ടുവെച്ച് വായിക്കാവുന്ന മറ്റൊരു ഗ്രന്ഥമാണ്. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം പറയാം. ഇന്ദുലേഖ ആദ്യാവസാനം ഉദ്ഘോഷണം ചെയ്തത് പാട്രിയാര്‍ക്കി അഥവാ പിതൃത്വവാദത്തിലൂടെ കടന്നുവരുന്ന ആധുനികതയാണ്. അതായത് നായികയുടെ അച്ഛന്‍ ഇന്ദുലേഖയില്‍ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നു. എന്നാല്‍, മഞ്ചലില്‍ ഒരു തനതും കേരളീയവുമായിട്ടുള്ള ഒരു ആധുനികതയാണ് അവതരിപ്പിക്കുന്നത്. ഈ ‘ആധുനികത’ക്ക് എതിരായിട്ടാണ് ടിപ്പുവിന്‍െറ ആക്രമണവും ബ്രിട്ടീഷ് ഭരണവും അതിന്‍െറ മിഷനറി പ്രവര്‍ത്തനങ്ങളുമെല്ലാം നടക്കുന്നത്.  ഈ വ്യവസ്ഥക്ക് എതിരായിട്ടുള്ളതായിരുന്നു അണുകുടുംബത്തിലേക്കുള്ള കേരളത്തിന്‍െറ സാമൂഹിക ചരിത്രത്തിന്‍െറ പരിണാമവും മറ്റും. ആ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു രീതിയിലുള്ള, പിന്നീട് അരാജകത്വം എന്ന് വിശേഷിപ്പിക്കപ്പെട്ട മാനുഷിക ബന്ധങ്ങളെയാണ് വി.കെ.എന്‍ തുറന്നുകാട്ടിയത്. പല ഉദാഹരണങ്ങളുണ്ട്. അതില്‍ ഒന്നാണ് ശിരസ്താറായി വരുന്ന ഉഗ്രന്‍ നമ്പ്യാര്‍ നായികയായ കുഞ്ഞുമാളുവിന്‍െറ അമ്മായി ഉണ്ണിനീലിയോട് ഊണ് കഴിക്കുമ്പോള്‍ ചോദിക്കുന്നു: ‘‘താമര വിരിയുമോ?’’ ഉണ്ണിനീലി പറയും, താമരവിരിയും എന്ന്. എന്നു പറഞ്ഞാല്‍ പായ പങ്കിടാന്‍ കുഞ്ഞിമാളു വരുമെന്നാണര്‍ഥം. ഈ രീതിയിലുള്ള ഒരു തികഞ്ഞ ലൈംഗികസ്വാതന്ത്ര്യമെന്നോ ലൈംഗിക അരാജകത്വമെന്നോ വിശേഷിപ്പിക്കാവുന്ന അവസ്ഥ നിലനിന്നിരുന്ന ഒരു കാലഘട്ടത്തെ ഒരു മുന്‍വിധിയുംകൂടാതെ അവതരിപ്പിക്കുകകൂടിയാണ് വി.കെ.എന്‍ ചെയ്തത്. വളരെ ശുഷ്കമായും വളരെ ദുര്‍ബലവുമായ ഒരു പദം ഉപയോഗിക്കുകയാണെങ്കില്‍ ചന്തുമേനോന്‍ ‘ഇന്ദുലേഖ’യില്‍ കൊളോണിയല്‍ ആധുനികത കൊണ്ടുവരാന്‍ ശ്രമിച്ചു. അദ്ദേഹം തനത് പരിണാമങ്ങളാണ് ചിത്രീകരിച്ചത്. അതില്‍നിന്ന് വ്യത്യസ്തമായിരുന്നു വി.കെ.എന്‍. ഇതുപോലെതന്നെയാണ് വി.കെ.എന്നിന്‍െറ സര്‍ ചാത്തു എന്ന കഥാപാത്രം. സര്‍ ചാത്തുവിന്‍െറ കഥ കേരളത്തിന്‍െറ സാമ്പത്തിക ചരിത്രമാണ്. കാര്‍ഷിക സമുദായത്തിന്‍െറ വികാസ പരിണാമങ്ങളുടെ ഒരു നീണ്ട ചരിത്രമാണ് ആ കഥാപാത്രത്തിലൂടെ അവതരിപ്പിച്ചത്.  ചരിത്രമാണ് അവതരിപ്പിക്കുന്നത് എന്ന് നമുക്കറിയാത്ത രീതിയിലാണ് വി.കെ.എന്‍ അവതരിപ്പിച്ചതും. വ്യവസായിക വിപ്ളവം വരുന്നു, വ്യവസായം വരുന്നു, വ്യവസായങ്ങള്‍ ഇവിടെനിന്നു പോകുന്നു, ചാത്തന്‍സ് എന്നു പറയപ്പെടുന്ന വളരെ ശാക്തികരിക്കപ്പെട്ട ഒരു ദലിതന്‍ ഉണ്ടാകുന്നു. ഇത്തരത്തില്‍  നീണ്ട ഒരു സാമ്പത്തിക ചരിത്രത്തെ വളരെ ലഘുവായിട്ട്, വളരെ സരസമായിട്ട് നാം അറിയാതെതന്നെ നമ്മുടെ ഉള്ളിലേക്ക് കടത്തിവിട്ട മഹാനായ എഴുത്തുകാരനാണ് വി.കെ.എന്‍. അദ്ദേഹത്തിന് സമാന്തരമായിട്ട് ഒരു എഴുത്തുകാരന്‍ ഉണ്ടോയെന്നുള്ള അന്വേഷണവും നടത്തണം. കാരണം വി.കെ.എന്നില്ലാത്ത ഒരു സായാഹ്നവും ഞങ്ങള്‍ക്കുണ്ടായിട്ടില്ല. ഏതെങ്കിലും ഒരു വി.കെ.എന്‍ തമാശ പറയാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല. അത്രയധികം സമൃദ്ധമാണ് വി.കെ.എന്‍െറ എഴുത്ത്. ഇന്നുകാലത്തുതന്നെ കിട്ടിയതാണ് ‘‘ഹരിദ്വാറിലെ മണിയടിച്ച് മണിയടിച്ച് എയ്ഡ്്സ് പരന്നു’’വെന്ന വി.കെ.എന്‍ പ്രയോഗം. ‘ആരോഹണ’ത്തില്‍ വി.കെ.എന്‍ ബ്യൂറോക്രസിയെ കൈകാര്യംചെയ്യുന്നു. അദ്ദേഹം ബ്യൂറോക്രസിയെ മറ്റൊരു രീതിയില്‍ കണ്ടയാളാണ്. ഓള്‍ ഇന്ത്യാ റേഡിയോയുടെയും ദൂരദര്‍ശന്‍െറയുമെല്ലാം ഭരണത്തിലെ സൂക്ഷ്മമായ രാഷ്ട്രീയം ഇവിടെ തിരുവില്വാമലയില്‍ ഇരുന്ന് കണ്ടത്തെി അദ്ദേഹം രേഖപ്പെടുത്തി.
മലയാളിയുടെ അതിജീവനമാണ് വി.കെ.എന്നിന്‍െറ മറ്റൊരു പ്രമേയം. അതിജീവനത്തിന്‍െറ ഒരു പ്രതിനിധിയാണ് പയ്യന്‍സ്. ഡല്‍ഹിയില്‍ പോയിട്ട് പയ്യന്‍സ് നേടുകയാണ്. ഈ നേട്ടത്തിന്‍െറ  ഇടക്കെല്ലാം പയ്യന്‍ പട്ടിണികിടക്കുന്നുണ്ട്. പിന്നെ അതിജീവിക്കുന്നു. പയ്യന്‍ വിഷയമാകുന്ന വി.കെ.എന്നിന്‍െറ ഏറ്റവും നല്ല ചെറുകഥ ‘കുതി സ്വപ്ന’ മാണ്. പയ്യന്‍ പട്ടിണികിടക്കുകയാണ്. പയ്യന് കാശ് കിട്ടാന്‍ ഒറ്റമാര്‍ഗമേയുള്ളൂ. അവിടെ കുറെ പേപ്പര്‍ കിടപ്പുണ്ട്. അത് തൂക്കിവിറ്റ് കിട്ടാവുന്ന കുറച്ച് കാശുകൊണ്ട് വല്ല ഭക്ഷണം വാങ്ങിക്കാന്‍ പറ്റിയേക്കും. പയ്യന്‍ ഉച്ചമയക്കത്തിലേക്ക് മലര്‍ന്ന് സമൃദ്ധമായ ഊണുകഴിക്കുന്നു. ആ സ്വപ്നമാണ് ‘കുതിസ്വപ്നം’. ഈ സ്വപ്നത്തില്‍നിന്ന് ഉണരുമ്പോള്‍ ഭാഗ്യവശാല്‍ കടലാസും മറ്റും വാങ്ങാന്‍ ആക്രികച്ചവടക്കാരന്‍ അവിടെയത്തെുന്നുണ്ട്. ഇത്തരത്തില്‍ അതിസൂക്ഷ്മമായിട്ടും അതിവിശാലമായിട്ടും കാര്യങ്ങളെ കണ്ടറിഞ്ഞ് അവതരിപ്പിച്ച എഴുത്തുകാരനാണ് വി.കെ.എന്‍.
വി.കെ.എന്‍ മലയാള സാഹിത്യത്തിന്‍െറ  ഗതിവിഗതികളില്‍ വലിയ വ്യത്യാസം വരുത്തി. മലയാളസാഹിത്യത്തിന്‍െറ ആദ്യ കാലഘട്ടത്തില്‍ കേരള വര്‍മ കോയിത്തമ്പുരാന്‍ തുടങ്ങിയ സവര്‍ണ സാഹിത്യകാരന്മാരുടെ പഴയ കാലഘട്ടമുണ്ട്. ഈ കാലഘട്ടത്തില്‍ സാഹിത്യകാരനാകാന്‍ അത്യാവശ്യമായി രണ്ട് ഗുണങ്ങള്‍ വേണമായിരുന്നു. ഒന്ന് സംസ്കൃതത്തിലുള്ള അറിവ്. മറ്റൊന്ന് സവര്‍ണനായിരിക്കണം. മിക്കവാറും സവര്‍ണനായിരിക്കും സാഹിത്യകാരന്മാര്‍. കുമാരനാശാനെപ്പോലെ ഒന്നുരണ്ടു കവികള്‍ക്ക് മാത്രമേ ആ കണ്ണിയില്‍നിന്ന് രക്ഷപ്പെടാന്‍ പറ്റിയിട്ടുള്ളൂ. ഇതിനെതിരായിട്ട് ഇവിടത്തെ ജീവല്‍സാഹിത്യപ്രസ്ഥാനവും പുരോഗമനസാഹിത്യപ്രസ്ഥാനവും നിലവില്‍ വന്നു. പക്ഷേ, ഈ ആദ്യകാലട്ടത്തിലെ ക്ളാസിക് സവര്‍ണ സാഹിത്യകാരന്മാരുടെ ദു$ശീലങ്ങള്‍ തകഴി, കേശവദേവ്, ബഷീര്‍ തുടങ്ങിയ പുരോഗമന സാഹിത്യകാരന്മാരുടെ തലമുറ വേറൊരു രീതിയില്‍ സ്വീകരിച്ചു. എഴുതണമെങ്കില്‍ നിങ്ങള്‍ക്ക് അനുഭവമുണ്ടായിരിക്കണം എന്നവര്‍ പറഞ്ഞു. ബഷീറിന് ഇല്ലാത്ത അനുഭവമില്ല. ലോകം മുഴുവന്‍ കണ്ടു. തകഴിയും കേശവദേവുമെല്ലാം തുടര്‍ച്ചയായി അവരുടെ എഴുത്തിനെ സാധൂകരിച്ചിരുന്നത് അനുഭവം ഞങ്ങള്‍ക്കുണ്ട് എന്ന് വ്യക്തമാക്കിയാണ്. അതായത് അതിന് തൊട്ടുമുമ്പുള്ള തലമുറ സംസ്കൃതവും പ്രാവീണ്യവും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞതുപോലെ. എഴുത്തുകാരന് രണ്ട് കൊമ്പുവേണമെന്ന നിര്‍ബന്ധത്തോടുകൂടി, അനുഭവമില്ലാതെ എഴുതാന്‍ പറ്റുകയില്ളെന്ന് വിശ്വസിച്ച ഒരു തലമുറ കേരളത്തില്‍ വളര്‍ന്നുവന്നു. ഈ സമയത്താണ് വി.കെ.എന്നിനെപോലുള്ള മഹാനായ എഴുത്തുകാരന്‍ വന്നത്. അദ്ദേഹത്തിന്‍െറ ഒരു ചെറുകഥയാണ് ‘നിദ്ര’. പഴയ ബ്രിട്ടീഷ് നേവിയുടെ അഡ്മിറലിനെ ലണ്ടനിലെ ഒരു ക്ളബില്‍ ചെന്ന് പയ്യന്‍  കാണുകയാണ്. പയ്യന്‍ ലണ്ടനില്‍ ചെന്ന് അദ്ദേഹത്തെ കണ്ട് തിരിച്ചുവരുന്നു. അപ്പോള്‍ ടെലിപ്രിന്‍ററില്‍ സന്ദേശം വരുന്നു, അഡ്മിറല്‍ മരിച്ചുവെന്ന്. പയ്യന്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നു. ലണ്ടനില്‍ വിമാനമിറങ്ങി ഈ ക്ളബുവരെ പോകുന്ന വഴി വി.കെ.എന്‍ ഈ ചെറുകഥയില്‍ വിവരിച്ചിട്ടുണ്ട്. ലണ്ടനിലെ പ്രസിദ്ധമായ ഒരിടത്തുനിന്ന് അവിടേക്കുള്ള വളവ് തിരിഞ്ഞ്  പിന്നെ മറ്റൊരു വളവ് തിരിഞ്ഞുപോകുന്ന രീതിയില്‍. അവിടെ ഒരു കെട്ടിടം കാണുന്നു. അതിന്‍െറ അപ്പുറത്ത് മറ്റൊരു കെട്ടിടം എന്നിങ്ങനെ വിവരണം നീളുന്നു. പയ്യനെ ക്ളബില്‍ അഡ്മിറല്‍  സ്വീകരിക്കുന്നതുവരെ അത് നീളുന്നു. ഈ കഥയില്‍ പറയുന്ന വഴി ലണ്ടനില്‍ പോയപ്പോള്‍ ഞാന്‍ വി.കെ.എന്നിന്‍െറ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നു.  ആ വഴിപോയപ്പോള്‍ വി.കെ.എന്‍ എഴുതിയത് മുഴുവന്‍ സത്യമായിരുന്നു. എന്നാല്‍, വി.കെ.എന്‍ ലണ്ടനില്‍ പോയിട്ടില്ല. എഴുത്തുകാരന് വേണമെന്ന് പറഞ്ഞ അനുഭവം എന്ന വലിയ സംഭവത്തെ ഭാവനകൊണ്ട് അട്ടിമറിച്ചു അദ്ദേഹം. എന്നുവെച്ചാല്‍ ആര്‍ക്കും എഴുത്തുകാരനാകാമെന്ന്, താന്‍ നേടിയ അനുഭവത്തിന്‍െറയോ പ്രാവീണ്യത്തിന്‍െറയോ സജാതീയതത്തിന്‍െറയോ സംസ്കൃത പാണ്ഡിത്യത്തിന്‍െറയോ പിന്‍ബലമില്ലാതെ ആര്‍ക്കും എഴുത്തുകാരനാകാമെന്നുള്ള സന്ദേശമാണ് വി.കെ.എന്‍ കഥകളില്‍ മുഴുവന്‍ വരുന്നത്. ഇത്തരത്തില്‍ കൊമ്പുകളില്ലാത്ത ഞാനടക്കമുള്ള പല എഴുത്തുകാര്‍ക്കും ധൈര്യംപകരുന്ന കാര്യമാണ് വി.കെ.എന്‍ ചെയ്തത്. ഇതാണ് വി.കെ.എന്നിന്‍െറ ഒരുപക്ഷേ ഏറ്റവും വലിയ സംഭാവന.
പലവിധ മാധ്യമങ്ങളില്‍കൂടി സാമൂഹിക ചരിത്രവും രാഷ്ട്രീയ ചരിത്രവും വി.കെ.എന്‍ പറഞ്ഞു. ‘ദോശ’ എന്ന കഥയുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ജീര്‍ണ അവസ്ഥയിലേക്ക് തെന്നിവീഴുന്നതിനെക്കുറിച്ചുള്ള ഏറ്റവും നല്ല കഥയാണത്. പയ്യന്‍ ചെന്ന് ഒരു ദോശക്കടയില്‍ ഒളിവിലിരിക്കുകയാണ്. അഞ്ചിടങ്ങഴി ദോശമാവ് അവിടെ ഇരിക്കുന്നുണ്ട്. കടയുടെ ഉടമയുടെ പേര് രാമന്‍കുട്ടി എന്നാണ്. കടയുടെ ഉടമസ്ഥനോട് പയ്യന്‍ ദോശവേണമെന്ന് പറഞ്ഞു. കാരണം നായിന്‍െറ നാക്കുപോലെ പുള്ളി പുള്ളിയായിട്ട് ദോശ അവിടെ കിടക്കുകയാണ്. ഈ ദോശ ഒന്നൊന്നായിട്ട് ഒളിവിലെ സഖാവിനായി ചുടുകയാണ് രാമന്‍കുട്ടി.  പുറത്ത് സ്ഥിരം കസ്റ്റമേഴ്സ് വരുമ്പോള്‍ അവര്‍ക്കെല്ലാം കട്ടന്‍ചായ കൊടുത്തുവിടുകയും സഖാവ് ദോശമുഴുവന്‍ കഴിക്കുകയും ചെയ്യുന്നു. ഈ സമയത്താണ് സ്ഥലം സബ് ഇന്‍സ്പെക്ടര്‍ വരുന്നത്. സബ് ഇന്‍സ്പെക്ടര്‍ ഒളിവിലിരിക്കുന്ന പയ്യനെ കണ്ടാല്‍ അറസ്റ്റ് ചെയ്യും. പയ്യനോട് ദോശയുണ്ടാക്കാന്‍ പറയുന്നു. പയ്യന്‍ ദോശയുണ്ടാക്കി. അതാകട്ടെ ഏറ്റവും സുന്ദരമായ ദോശ. മൊരിഞ്ഞ് നല്ല രസത്തില്‍. അതും പയ്യന്‍ തിന്നു. സബ്ഇന്‍സ്പെക്ടര്‍ പയ്യനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു. പയ്യന്‍ തിരിഞ്ഞുനിന്ന് പറയുന്നു ‘‘നീയൊന്നുകൊണ്ടും പേടിക്കേണ്ട, വിപ്ളവം കഴിഞ്ഞാല്‍ നിനക്കൊന്നും വരില്ല.’’ ഈ കഥ മുഴുവന്‍ നോക്കൂ. ‘സന്ദേശം’ പോലുള്ള സിനിമകളില്‍ പരിപ്പുവടയും കട്ടന്‍ചായയും എന്നൊക്കെ വളരെ ലളിതവത്കരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പറയുന്നുണ്ട്. അയായത് വളരെ ലളിതവത്കരിച്ച തമാശകള്‍ നമുക്കിടയില്‍ നിലനില്‍ക്കുന്നു. വി.കെ.എന്നിന് സമാന്തരമായിട്ട് ഒരുവിധ രീതിയിലുള്ള കൃപയുമില്ലാതെ ചരിത്രപരമായിട്ടുതന്നെ ഇവിടെ ആദര്‍ശപരമായിരുന്ന ഒരു പ്രസ്ഥാനം അതിന്‍െറ പതനത്തിലേക്ക് തെന്നിവീഴുന്ന ദിനങ്ങള്‍ ഒപ്പിയെടുക്കുന്നതില്‍ വി.കെ.എന്‍ വളരെയധികം വിജയിച്ചു. ഇതിന്  സമാന്തരമായിട്ട് ഒരു എഴുത്തുകാരന്‍ എന്‍െറ അറിവില്‍ ഇംഗ്ളീഷില്‍ ഇല്ല. ഈ രീതിയില്‍ ഹാസ്യത്തിലൂടെ സമകാലിക ചരിത്രം അല്ളെങ്കില്‍ പൂര്‍വ ചരിത്രം അവതരിപ്പിച്ച ഒരു എഴുത്തുകാരന്‍ ഇംഗ്ളീഷിലോ ഇന്ത്യന്‍ ഭാഷകളിലോ ഉള്ളതായി എനിക്ക് അറിവില്ല.
വി.കെ.എന്നിന് വളരെയേറെ ഭക്തന്മാരുണ്ട്.  വി.കെ.എന്നിനെ ഈ തലമുറ വായിക്കുന്നില്ളെന്ന് പറഞ്ഞ മുന്‍ പ്രാസംഗികനോട് ഞാന്‍ യോജിക്കുന്നില്ല. അദ്ദേഹത്തിന്‍െറ സാംഗത്യം മനസ്സിലാക്കിയ പുതുതലമുറ ഇവിടെയുണ്ട്. ഈ വര്‍ഷം ഞാന്‍ വായിച്ച ഏറ്റവും നല്ല ലേഖനങ്ങളിലൊന്ന് മഞ്ചലിനെക്കുറിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ ദില്‍ഷ പി.കെ എന്നൊരു ഗവേഷണ വിദ്യാര്‍ഥിനി എഴുതിയതാണ്. നമ്മള്‍ വി.കെ.എന്നിലേക്ക്  തിരിച്ചുപോയ്ക്കൊണ്ടിരിക്കുകയാണ്. കാരണം നല്ലതൊന്നും അവസാനിക്കില്ല. സാഹിത്യത്തിന്‍െറ, കലയുടെ നിലനില്‍പിന്‍െറ കാര്യമാണത്. നല്ലതൊന്നും നശിച്ചുപോവില്ല. വീണ്ടും വീണ്ടും വി.കെ.എന്നിലേക്ക് തിരിച്ചുപോയ്ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.  വി.കെ.എന്നിന് ഡല്‍ഹിയിലൊക്കെ മറുനാട്ടുകാരായ വളരെയധികം സുഹൃത്തുക്കളുണ്ട്. അതില്‍ ഒരാള്‍ സ്പാനിഷ് ഭാഷയില്‍ വളരെയധികം പ്രാവീണ്യമുള്ളയാളായിരുന്നു. അദ്ദേഹം ഒരിക്കല്‍ സൂചിപ്പിച്ചത് ഇങ്ങനെയാണ്: ഒരുപക്ഷേ വി.കെ.എന്നിന് തുല്യമായി വെക്കാവുന്നത്, സ്പാനിഷ് ഭാഷയിലെ ഏറ്റവും വലിയ എഴുത്തുകാരനായ, ആ ഭാഷയുടെതന്നെ പിതാവായ സെര്‍വന്‍റസിനെയാണ്. അദ്ദേഹമാണ് കാറ്റാടിയന്ത്രത്തോട് യുദ്ധം ചെയ്യുന്ന ഡോണ്‍ ക്വിക്സോട്ടിന്‍െറയും സാന്‍ചോ പാന്‍സയുടെയും ബ്രഹ്ത്തായ കഥ- 1800 പേജ് നീണ്ടുനില്‍ക്കുന്ന-  എഴുതിയത്. പൂര്‍ണ ഹാസ്യത്തില്‍ സ്പെയിനിന്‍െറ ചരിത്രം അവതരിപ്പിച്ച സെര്‍വന്‍റസിനോട്, ആധുനിക സ്പാനിഷ് ഭാഷക്ക് തുടക്കംകുറിച്ച സെര്‍വന്‍റസിനോട് മാത്രം ഒരുപക്ഷേ, വി.കെ.എന്നിനെ  ഉപമിക്കാമെന്നാണ് ആ സുഹൃത്ത് പറഞ്ഞത്. ഹാസ്യമെന്ന മാധ്യമത്തിലൂടെ ചരിത്രത്തെയും വികാരത്തെയും വിചാരങ്ങളെയും മുന്നില്‍വെച്ച ഒരു എഴുത്തുകാരനായ സെര്‍വന്‍റസിനോട് മാത്രമേ തുലനം ചെയ്യാന്‍ പറ്റുവെന്നാണ് ആ സ്പാനിഷ് സുഹൃത്ത് സൂചിപ്പിച്ചത്. എനിക്ക് സ്പാനിഷ് ഭാഷയറിയില്ല. എന്നാല്‍, സെര്‍വന്‍റസിന്‍െറ ഇംഗ്ളീഷ് പരിഭാഷകള്‍ വായിച്ചിട്ടുണ്ട്. സ്ഥാനീയമായ വളരെയധികം സൂചനകള്‍ ഇംഗ്ളീഷ് പരിഭാഷയില്‍ ധാരാളം അറിയാത്തതുകൊണ്ട് പൂര്‍ണമായിട്ട് ആസ്വദിക്കാന്‍ സാധിച്ചിട്ടില്ല.
ഇന്നത്തെ കാലഘട്ടത്തില്‍ എന്താണ് വി.കെ.എന്നിന്‍െറ പ്രസക്തി?  ഇവിടെ ഉരുത്തിരിഞ്ഞുവരുന്ന ഫാഷിസത്തെ നേരിടുന്ന, എന്നും നേരിട്ടിരുന്ന ഒരു രീതി ഹാസ്യംതന്നെയായിരുന്നു. ലോകം മുഴുവന്‍ ഹിറ്റ്ലര്‍ കിടുകിടെ വിറപ്പിച്ചിരുന്നപ്പോള്‍ ഹിറ്റ്ലര്‍ എന്ന ബിംബത്തെ ആദ്യമായി ലോകമനസ്സില്‍ പരിഹാസ്യനാക്കിയത്, ഒരു ഏകാധിപതി പരിഹാസ്യനാകുന്നത്, അതിന്‍െറ കാറ്റുപോക്കുന്നത് ചാര്‍ളി ചാപ്ളിന്‍െറ ‘ദ ഗ്രേറ്റ് ഡിറ്റേക്ടര്‍’ എന്ന സിനിമയാണ്. ഇതുപോലെ ഈ രീതിയില്‍ സമൂഹത്തില്‍ വളരുന്ന ഏകാത്മക പ്രവണതകളെ മുന്‍കൂട്ടിക്കൊണ്ട് അതിനെ തന്‍െറ ശക്തമായ ഹാസ്യത്തിലൂടെ വിമര്‍ശിച്ച വ്യക്തിയായിരുന്നു വി.കെ.എന്‍. ഈ വിമര്‍ശനംതന്നെ ഈ  ഏകാധിപത്യത്തിനുവേണ്ടി നിലകൊണ്ടിരുന്ന  ചിന്താഗതിക്കാര്‍ക്ക് മനസ്സിലായി എന്നുള്ളതുകൊണ്ടാണ് 1994ലോ മറ്റോ വി.കെ.എന്നിന്‍െറ ‘കാവി’ കത്തിക്കപ്പെട്ടത്. നോവലിലെ കാവി ഇന്നത്തെ കാവിപോലെയല്ല. അത് അന്ന് ഇന്ത്യയില്‍ നിലനിന്നിരുന്ന ആത്്മീയ കച്ചവടത്തിനെതിരെയുള്ള നോവലായിരുന്നു. അന്ന് ഹിന്ദുത്വവാദം ഇന്നത്തെപോലെ പൊതുമണ്ഡലത്തില്‍ വളരെയധികം എത്തിയിട്ടില്ല. പക്ഷേ, കാലത്തെ മുന്‍കൂട്ടി അറിഞ്ഞ വി.കെ.എന്‍ ഹിന്ദുത്വവാദത്തിന്‍െറ മുന്നോടിയായിട്ടാണ്  ആത്മീയകച്ചവടക്കാരെ  കണ്ടത്. ‘കാവി’ എന്ന പേര് വരാനുണ്ട് കാരണം. വി.കെ.എന്നിന്‍െറ ഭാഷയില്‍ പറഞ്ഞാല്‍ ആത്മന്‍ കളവ് പോയതുകൊണ്ട് തിരയുകയാണെന്ന നാട്യത്തില്‍ ഏതു രാജ്യത്തും എക്കാലത്തും പരാന്നഭുക്കുകളുടെ ഒരു വന്‍പടതന്നെയുണ്ട്. നടന്നു നടന്ന് മുണ്ട് മണ്ണിന്‍െറ നിറമായി. താടി വളര്‍ന്ന് ഉടുമുണ്ടിന്‍െറ നിറം രണ്ടും കെട്ടതായപ്പോള്‍ ഒരു രസികനു തോന്നി എന്തുകൊണ്ട് ഇതിന് ശകലം ആത്മീയത കൊടുത്തുകൂടായെന്ന്. ഇതിനിടക്ക് വി.കെ.എന്‍ ഗൗരവമുള്ള മറ്റുചില കാര്യങ്ങള്‍കൂടി പറഞ്ഞു.
വി.കെ.എന്‍ എഴുതി: ‘‘നാരായണ ഗുരുവും വേദാന്തിയായിരുന്നു. സമൂഹ പരിഷ്കര്‍ത്താവുമായിരുന്നു. പക്ഷേ, ഉദരരോഗം വന്നപ്പോള്‍ അദ്ദേഹം മനുഷ്യസഹജമായ വേദന അനുഭവിച്ചു. വേദാന്തിയായിരുന്നെങ്കില്‍ കട്ടബൊമ്മന്‍ മഹര്‍ഷിക്ക് വരാത്ത വേദന എങ്ങനെ ഗുരുവിന് വരാന്‍ കാരണം? അദ്ദേഹം മനുഷ്യനായതുകൊണ്ട്, മനുഷ്യസ്നേഹിയായതുകൊണ്ട്.’’
ഇതുപോലെ വി.കെ.എന്‍ ഒരു വശത്ത് കപടനാണയങ്ങളായ ആത്മീയവാദികളെ ഒരു വശത്തും  യഥാര്‍ഥ ആത്മീയഗുരുവിനെ മറുവശത്തുവെച്ച്, ജസ്റ്റപ്പോസ് ചെയ്ത് -താരതമ്യം-സത്യത്തെ കാണിച്ചുകൊടുക്കുകയാണ്. സന്ന്യാസിമാര്‍ കൂടിയിരിക്കുമ്പോഴുള്ള അവസ്ഥ പറഞ്ഞ് ഹിന്ദുമതത്തിന്‍െറ അന്തര്‍ലീനമായ ബഹുസ്വരതയെ തുറന്നുകാട്ടുന്നു. മൂന്ന് തരത്തില്‍ ഭക്ഷണം കഴിക്കുന്ന സന്ന്യാസിമാരുണ്ടെന്നാണ് നോവലില്‍ പറയുന്നത്. ഒന്ന് താത്ത്വികമായി സസ്യഭുക്ക്. രണ്ട് സസ്യഭുക്ക്. മൂന്ന് മാംസബുക്കന്മാര്‍. മാംസഭുക്കുകള്‍ ശൈവസിദ്ധാന്തം പറയുന്നവര്‍. പാത്തും പതുങ്ങിയും  മാംസം കഴിക്കുന്നവരും ശരിയായ മാംസഭുക്കുകളും സസ്യഭുക്കുകളുമെന്നാണ് വേര്‍തിരിവ്. ഇങ്ങനെ ഭിന്നത ശക്തിയായികൊണ്ടുനടക്കുന്ന ഒരു മതമാണ് ഹിന്ദുമതമെന്ന് അദ്ദേഹം ഉറപ്പിച്ച് ആവര്‍ത്തിക്കുന്നു.
നോവലില്‍ ഒരു ഭാഗത്ത് മാത്രമേ ഭാവിയില്‍ എന്തു നടക്കുമെന്ന സൂചന നല്‍കുന്നുള്ളൂ. വി.കെ.എന്‍. പറഞ്ഞു: ‘‘കാവിക്കാരുടെ സംഘം കുന്നുപോലെ പെരുകി.’’ കൂട്ടത്തില്‍ ഉപയോഗിക്കാന്‍ പാടില്ലത്ത ഒരു ശബ്ദം, സംഘം എന്ന ശബ്ദം വി.കെ.എന്‍ ഇവിടെ ബോധപൂര്‍വം ഉപയോഗിക്കുന്നു. ദീര്‍ഘദര്‍ശിത്വം, ക്രാന്തദര്‍ശിത്വമാണിത്.  പ്രത്യക്ഷത്തില്‍ നിര്‍ദോഷം എന്ന് തോന്നാവുന്ന അന്നത്തെ കാവിയെയും അതിനോടുള്ളസമീപനത്തെയുമാണ് വി.കെ.എന്‍ ലക്ഷ്യമിട്ടത്.
ആരോ ചൂണ്ടിക്കാണിച്ചതുപോലെ ‘ഗ്രേറ്റ് ഡിറ്റേക്ടര്‍’ എന്ന സിനിമയിലൂടെ ചാര്‍ളി ചാപ്ളിന്‍ ലോകമെമ്പാടും ഹിറ്റ്ലര്‍ എന്ന വ്യക്തിയെ പരിഹാസ്യനാക്കി. പരിഹാസ്യനാക്കിയാല്‍ ഏകാധിപതികളെ തോല്‍പിക്കാന്‍ പറ്റുമെന്ന വിചാരം വരും. ഇങ്ങനെയുള്ള ചിത്രം വരച്ചുതരുന്നതില്‍ ഇന്ന് വാട്ട്സാപ്പും ഫേസ്ബുക്കും ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ ശക്തമായി വി.കെ.എന്ന് അന്ന് ചെയ്യാന്‍ കഴിഞ്ഞു. ആ വി.കെ.എന്നിനില്ലാത്ത നഷ്ടബോധം പേറി നടക്കുന്ന തലമുറയാണ് ഞങ്ങളുടേത്.
വി.കെ.എന്നിനെയൊക്കെ ഞാന്‍ ആദ്യം വായിക്കുമ്പോള്‍ മനസ്സിലായിരുന്നില്ല. എന്താണ് വിവക്ഷകള്‍ എന്നു മനസ്സിലായിരുന്നില്ല. എന്‍െറ അച്ഛന്‍ കൊച്ചി ശീമക്കാരനായിരുന്നു. കൊച്ചി ശീമയുടെ ചരിത്രം ഏതാണ്ട് മുഴുവന്‍ അറിയാമായിരുന്നു. വി.കെ.എന്നിന്‍െറ വരികള്‍ ഓരോന്നും ചൂണ്ടിക്കാണിച്ച് ഇന്ന പ്രത്യക്ഷമല്ലാത്ത മാനമാണ് വി.കെ.എന്‍ ഉപയോഗിക്കുന്നത് എന്നും,  സര്‍ ചാത്തു ഇന്നയാളാണ് എന്നും അച്ഛന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാഹിത്യ അക്കാദമിപോലുള്ള സ്ഥാപനത്തോട്, അടുപ്പമുള്ള ചിലരുണ്ട് എന്ന ബലത്തില്‍ എനിക്കാവശ്യപ്പെടാനാകുക ഒരു വി.കെ.എന്‍ പഠനസഹായിയാണ്.  ഒരു അനോട്ടഡ് വി.കെ.എന്‍. ഇംഗ്ളീഷിലൊക്കെ ഏത് പ്രധാനപ്പെട്ട എഴുത്തുകാരെയും ഷേക്സ്പിയര്‍ മുതല്‍ അരുന്ധതി റോയിവരെ അവര്‍ അനോട്ടഡ് ചെയ്യും. അതായത് ഈ വാക്കിന്‍െറ അര്‍ഥം ഇതാണ് എന്ന് വ്യക്തമായ സൂചനകള്‍ അടിക്കുറിപ്പായി നല്‍കും. വി.കെ.എന്നിനെ വളരെയധികം വ്യാഖ്യാനിക്കാനുണ്ട്. അതി പണ്ഡിതനായ എഴുത്തുകാരനാണ് വി.കെ.എന്‍. പല പല വേരുകളുള്ള എഴുത്തുകാരന്‍. ചമ്പുക്കള്‍, സംസ്കൃതം മുതല്‍ ആധുനികത, ലണ്ടനിലെ ഭൂമിശാസ്ത്രം എല്ലാം ഇവിടെ തിരുവില്വാമലയില്‍ ഇരുന്നുകൊണ്ട് കുത്തിക്കുറിച്ച വ്യക്തി.  അതിനാല്‍തന്നെ വി.കെ.എന്ന് ഒരു പഠനസഹായി അല്ളെങ്കില്‍ ഒരു അനോട്ടഡ് വേര്‍ഷന്‍ ഉണ്ടാക്കുന്നത് സാഹിത്യ അക്കാദമി ചിന്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഏകാധിപത്യത്തിനും ഏകതാത്മകതക്കും വേണ്ടിയുള്ള നീക്കങ്ങള്‍ എല്ലാം അട്ടിമറിക്കപ്പെടുന്നത് തമാശയിലൂടെയാണ്. നമുക്ക് ഹാസ്യത്തിന്‍െറ നീണ്ട പാരമ്പര്യമുണ്ട്, ചാക്യാന്മാരുടെയും കൂത്തിന്‍െറയും കുഞ്ചന്‍ നമ്പ്യാരുടെയുമെല്ലാം. ആ കണ്ണികളില്‍ ഏറ്റവും ശക്തമായിട്ടുള്ളതും അതിനെ കൂടുതല്‍ സമൃദ്ധമായും നിറവേറ്റിയ എഴുത്തുകാരനാണ് വി.കെ.എന്‍. അദ്ദേഹത്തിന്‍െറ സ്മരണപ്രഭാഷണത്തിന് എന്നെ ക്ഷണിച്ചതിന് നന്ദി, അദ്ദേഹത്തിന്‍െറ നാമധേയത്തിലുള്ള അവാര്‍ഡ് എനിക്ക് നല്‍കാന്‍ തീരുമാനിച്ചതിലും ഞാന്‍ അതിവ കൃതാര്‍ഥനാണ്. നന്ദി.

------------------------
തിരുവില്വാമലയില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച വി.കെ.എന്‍ അനുസ്മരണ ചടങ്ങില്‍ നടത്തിയ പ്രഭാഷണം.

എഴുത്ത്: ആര്‍.കെ. ബിജുരാജ്

Madhayamam Weekly NO 989 2017 Feb 13

No comments:

Post a Comment