Wednesday, March 8, 2017

ജാതി സമൂഹത്തില്‍ മറച്ചുവയ്ക്കാനാവത്ത ജാതി


ശരണ്‍കുമാര്‍ ലിംബാലെ രചിച്ച ‘അവര്‍ണന്‍’ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഭീതിദ അവസ്ഥകളാണ് വിവരിക്കുന്നത്


ജാതി സമൂഹത്തില്‍ 
മറച്ചുവയ്ക്കാനാവത്ത ജാതി


ആര്‍.കെ.ബിജുരാജ്


ഒരു പക്ഷേ, സമകാലിക ഇന്ത്യയില്‍ ഒരു ദലിത് വ്യക്തി തനിച്ചുനടത്തിയ ഏറ്റവും സുന്ദര കലാപമായിരിക്കും ‘അക്കര്‍മാശി’. ഒരാത്മകഥയിലൂടെ ജാതിക്കെതിരെ ആഞ്ഞൊരു പ്രഹരം. ശരണ്‍കുമാര്‍ ലിംബാലെ തെളിയിച്ച വഴിയിലൂടെയാണ് പിന്നീട് ദലിത് സാഹിത്യം മുന്നോട്ടുപോയത്. ജാതിഇന്ത്യയുടെ ഭീതിദമായ അവസ്ഥകള്‍  ആവിഷ്കരിക്കുന്ന ലിംബാലെ രചിച്ച ഏറ്റവും ശക്തമായ കാല്‍പനിക കഥയാവും ‘അവര്‍ണന്‍’.
ദലിതനായ ആനന്ദ് തന്‍െറ ജാതിപ്പേര് മറച്ചുവച്ച് സവര്‍ണര്‍ക്കൊപ്പം ജീവിക്കുന്നു. രാന്‍മസലെയിലെ കാശിനാഥ പാഠശാലയില്‍ ആനന്ദ് കാശികര്‍ എന്ന പേരില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജാതിമര്‍ദനങ്ങള്‍ക്കെതിരെ നിലകൊള്ളുന്നു. ഒരു നിശ്ചിത ഘട്ടത്തില്‍ അനിവാര്യമായി തന്നെ ജാതി വെളിപ്പെടുത്തേണ്ടിവരുന്നു. അതിന്‍െറ ദുരന്തം ഭയാനകമായിരുന്നു.  ഉറ്റബന്ധുക്കള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടനീതിക്കിരയായി അന്ത്യം. തൂക്കിക്കൊല.
ജാതിക്കോളത്തില്‍ മനുഷ്യനെന്ന് ചേര്‍ത്ത് ജാതിയെ മറികടക്കാനായിരുന്നു ആനന്ദ് കാശികറിന്‍െറ ആദ്യ ശ്രമം. സംവരണാനുകൂല്യങ്ങള്‍ ഉപയോഗിക്കാതെയായിരുന്നു അയാള്‍ അക്കാദമിക് യോഗ്യതകളും അറിവും ആര്‍ജിച്ചതും. ജാതി വെളിപ്പെടുത്തുന്നവരെ സാമൂഹികാംഗീകാരവും കഥാപാത്രത്തിനുണ്ടായിരുന്നു. നാവലിന്‍െറ അന്ത്യത്തില്‍ ആനന്ദ്  ക്ളാസ് മുറികളില്‍ വിലപിക്കുന്നത് ഇങ്ങനെയാണ്: ‘‘സര്‍ട്ടിഫിക്കറ്റിലെ എന്‍െറ ‘മനുഷ്യ’നെന്ന ജാതി കളള്ളമാണ്. എന്‍െറ യഥാര്‍ത്ഥ ജാതി മഹാറാണ്. ഞാനിതു മറച്ചുവെച്ചതായിരുന്നു. ഇത് ഞാന്‍ ചെയ്ത ഭയങ്കര അപരാധമാണ്’’ (പേജ് 206-207) എന്തുകൊണ്ട് ആനന്ദ് ജാതി മറച്ചുവെന്നതിന്‍െറ ന്യായീകരണം പുസ്തകത്തില്‍ മറ്റൊരു ഭാഗത്തുണ്ട്: ‘‘‘എനിക്ക് മാന്യതയോടെ ജീവിക്കണം. വാടകയ്ക്ക് വീടു കിട്ടണം.നല്ല പെരുമാറ്റം കിട്ടണം. എന്‍െറ ആശങ്കകളും പ്രതീക്ഷകളും ഒരു ദലിതനാണെന്നതിന്‍െറ പേരില്‍ ചവിട്ടിമെതിക്കപ്പെടരുത്’’ (പുറം 172)
മറികടക്കാന്‍ ശ്രമിച്ചാലും സ്വത്വങ്ങള്‍ പല അര്‍ത്ഥത്തിലും തിരിച്ചടിയായി മടങ്ങിയത്തെുമെന്ന പ്രമേയവും നോവല്‍ മുന്നോട്ടുവയ്ക്കുന്നു. ആനന്ദ് കാശികറില്‍ നമുക്ക് നോവലിസ്റ്റിന്‍െറ തന്നെ ഛായ കണ്ടെടുക്കാം. താന്‍ അനുഭവിച്ചതും അറിഞ്ഞതുമായ ജാതിനേരുകളാണ് തന്‍െറ രചനയെന്ന് ലിംബാലെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജാതിയെ മറികടക്കാന്‍ ജാതി നശിപ്പിക്കാതെ കഴിയില്ളെന്ന ചിന്തയുമാണ് നോവല്‍ മുന്നോട്ടുവയ്ക്കുന്നത്.
‘സുന്‍ഡ്’ എന്ന പേരില്‍ മറാഠിയിലാണ് ഈ നോവല്‍ ആദ്യമെഴുതപ്പെടുന്നത്. അതേ പേരില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റപ്പെട്ട കൃതിയെ ഡോ.പി.കെ. ചന്ദ്രനാണ് മലയാളത്തിലാക്കിയിരിക്കുന്നത്. മുമ്പ് ലിംബാലെ തന്നെ എഴുതിയ ‘ഉപല്യ’യെന്ന നോവലിന്‍െറ ചില സാമ്യം തോന്നാമെങ്കിലും അവര്‍ണര്‍ തീര്‍ത്തും സ്വതന്ത്രവും വേറിട്ടതുമായ നോവലാണ്.
നിയമമാണോ, പാരമ്പര്യമാണോ വലുത്, വ്യസ്ഥിതിയോ, പുരോഗതിയോ പ്രധാനം തുടങ്ങിയ ചോദ്യങ്ങള്‍ പുസ്തകത്തില്‍ ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുന്നു. ഗ്രാമത്തിനുള്ളില്‍, അക്കാദമിക് തലങ്ങളില്‍ എല്ലാം ജാതിയുടെ ചലനനിയമം എത്ര കര്‍ക്കശ്യമാണെന്നും നോവല്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഇത് പക്ഷേ, ദൂരെ മഹാരാഷ്ട്രയില്‍ നടക്കുന്ന കഥയല്ല. വേറൊരുതരത്തില്‍ കേരളത്തിന്‍െറ കഥകൂടിയാണ്. അവകാശവാദങ്ങള്‍ പലതുണ്ടെങ്കിലും ജാതി ക്രൂരമായ യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നുണ്ട്. 1906 ല്‍ തൊസോന്‍ ഷിമാസാകി രചിച്ച ഹകായി എന്ന ജപ്പാനീസ് നോവലിന്‍െറയും പ്രമേയം ‘അവര്‍ണന്‍േറതിന്’ സമാനമാണ്. ഈ കൃതിയും തന്നെ ചലിപ്പിച്ചതായി ലിംബാലെ വ്യക്തമാക്കിയതായി വിവര്‍ത്തകന്‍ പൊതുവേദിയില്‍ പറഞിരുന്നു. എന്നാല്‍, ജപ്പാനീസ് നോവലിന്‍െറ അനുകരണമല്ല ‘അവര്‍ണന്‍’. പക്ഷേ, ജാതീയമായ മര്‍ദനവും സമാനമായ വിവേചനങ്ങളും ലോകമെങ്ങും നിലനില്‍ക്കുന്നുവെന്നത് പരമര്‍ത്ഥം.
കോഴിക്കോട് നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ ഈ പുസ്തകത്തിന്‍െറ രചനയെക്കുറിച്ച് ലിംബാലെ പറഞ്ഞത് ഇങ്ങനെയാണ്: ഞാനെഴുതുന്നത് സാഹിത്യമല്ല. എന്‍െറ റ ഞങ്ങളുടെ സമുദായത്തിന്‍െറ അനുഭവമാണ്’. ലിംബാലെ ഒന്നുകൂടി പറഞ്ഞിരുന്നു ‘‘നിങ്ങള്‍ ദലിത് സാഹിത്യമെന്തെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ക്ക് ജാതിവ്യവസ്ഥ എന്തെന്നറിയണം. അതറിയാതെ ദലിത്സാഹിത്യമെന്തെന്ന് മനസിലാവില്ല’. അവര്‍ണന്‍ എന്ന കൃതി നിങ്ങളെ സപ്ര്‍ശിക്കുന്നില്ളെങ്കില്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്തെന്നും അതിന്‍െറ രൂപങ്ങള്‍ എന്തെന്നും നിങ്ങള്‍ക്കറിയില്ല എന്നാണര്‍ത്ഥം.



അവര്‍ണന്‍
(നോവല്‍)
ശരണ്‍കുമാര്‍ ലിംബാളെ
പേജ് 223, വില: 210 രൂപ
ഡി.സി.ബുക്സ്


പുസ്തക റിവ്യൂ, വാരാദ്യ മാധ്യമം, 2017 March 5


No comments:

Post a Comment