Saturday, July 4, 2015

നമ്മുടെ കുടുംബാസൂത്രണങ്ങളില്‍ യഥാര്‍ഥത്തില്‍ നടന്നതെന്ത്?

അന്വേഷണം\ചരിത്രം


നമ്മുടെ കുടുംബാസൂത്രണങ്ങളില്‍
 യഥാര്‍ഥത്തില്‍ നടന്നതെന്ത്?




ആര്‍.കെ. ബിജുരാജ്

ആര്‍ക്കും കാണാവുന്ന വിധത്തില്‍ ചില ചോദ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എപ്പോഴെങ്കിലും സഭാചരിത്രരേഖകള്‍ മറിച്ചുനോക്കിയിരുന്നുവെങ്കില്‍, നമ്മള്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളിലൊന്നിലേക്ക് അറിയാതെയെങ്കിലും എത്തുമായിരുന്നു.
അത്തരത്തില്‍ നിര്‍ണായകമായ ചോദ്യം ഉന്നയിച്ചത് ലോനപ്പന്‍ നമ്പാടനാണ്. 1978 മാര്‍ച്ച് 2ന്്.
എ. അടിയന്തരാവസ്്ഥക്കാലത്ത് കേരളത്തില്‍ കുടുംബാസൂത്രണ ഓപറേഷന്‍ മൂലം മരണമടഞ്ഞവര്‍ എത്ര?
ബി. രോഗികളായവര്‍ എത്ര?
സി. ഇവര്‍ക്ക് നാളിതുവരെയായി നഷ്ടപരിഹാരമായി കൊടുത്ത സംഖ്യ എത്ര?
ഡി. ഇതിന് ഉത്തരവാദികളായ എത്ര ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടികള്‍ എടുത്തിട്ടുണ്ട്?
ഉത്തരം:
എ: 39 പേര്‍
ബി. 1414 പേര്‍
സി. 3,77, 426 രൂപ
ഡി. ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലം സംഭവിച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ആരുടെയും പേരില്‍ നടപടി എടുത്തിട്ടില്ല.
കേരളം എങ്ങനെ കുടുംബാസൂത്രണം നടത്തി എന്നതിന് ഒരു സൂചകമാണ് ലോനപ്പന്‍ നമ്പാടന്‍െറ ചോദ്യവും അതിനു ലഭിച്ച ഉത്തരവും. അടിയന്തരാവസ്ഥയില്‍, 21 മാസത്തിനിടയില്‍  39 പേര്‍ കുടുംബാസൂത്രണ ശസ്ത്രക്രിയമൂലം മരിച്ചിരിക്കുന്നു. ആരായിരുന്നു ഈ 39 പേര്‍? എന്തുകൊണ്ട് ഒരിക്കലും അവര്‍ ചരിത്രത്തില്‍ ഇല്ലാതെപോയി? അടിയന്തരാവസ്ഥാ രക്തസാക്ഷികളായിപോലും ഇവര്‍ എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ല?
കൊടുത്ത നഷ്ടപരിഹാരമോ? 1453 പേര്‍ക്ക്  3,77,426 രൂപ. അതായത് ഒരാള്‍ക്ക് കിട്ടിയത് ശരാശരി 259 രൂപ. പണത്തിന്‍െറ മൂല്യക്കുറവ് എന്ന ആശയത്തിന്‍െറ ഏത് മാനദണ്ഡംവെച്ചു നോക്കിയാലും ഈ തുക വളരെ കുറവാണ്. കുടുംബാസൂത്രണത്തിന്‍െറ ചരിത്രം തിരയുമ്പോള്‍ ഇത്തരം നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നമുക്ക് മുന്നിലത്തെും. രാജ്യാന്തരതലത്തില്‍പോലും കൊട്ടിഗ്ഘോഷിക്കുന്ന കേരള കുടുംബാസൂത്രണ മോഡല്‍ മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവുമായ അടിത്തറയില്‍ കെട്ടിപ്പടുത്തതാണെന്ന് തെളിയും.
 ഒരുപക്ഷേ, കേരളത്തില്‍ കുടിയൊഴിപ്പിക്കലുകള്‍ക്കുശേഷം ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടന്നത് കുടുംബാസൂത്രണവുമായി ബന്ധപ്പെട്ടാണ്.  നിയമസഭാ രേഖകളും മറ്റ് ചരിത്ര തെളിവുകളും വെച്ച് നമുക്ക് കേരളം എങ്ങനെയാണ് കുടുംബാസൂത്രണം നടത്തിയതെന്ന് അന്വേഷിക്കാം.


തുടക്കം, വളര്‍ച്ച, സ്വഭാവം

1952 ലാണ് ഇന്ത്യയില്‍ ഒൗദ്യോഗികമായി കുടുംബാസൂത്രണ പദ്ധതി നടപ്പാക്കുന്നത്. അഖിലേന്ത്യാതലത്തില്‍ തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞ് 1955 ജനുവരി ഒന്നിനാണ് കേരളത്തില്‍ പദ്ധതിയുടെ ആരംഭം. വൈദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 11  ക്ളിനിക്കുകളുമായാണ് കേരളത്തില്‍ പദ്ധതി തുടങ്ങുന്നത്. ഒന്നും രണ്ടും പഞ്ചവത്സര പദ്ധതികളില്‍ കുടുംബാസൂത്രണത്തിന് അധികം ഊന്നല്‍ നല്‍കിയിരുന്നില്ല. മൂന്നാം പദ്ധതിയിലാണ് വേഗമേറുന്നത്. രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ 9 ലക്ഷം രൂപയും മൂന്നാം പഞ്ചവത്സരപദ്ധതിയില്‍ 32.82 ലക്ഷം രൂപയും കേരളത്തില്‍ കുടുംബാസൂത്രണത്തിനായി നീക്കിവെച്ചിരുന്നു. 1966ല്‍ കേന്ദ്രം ഒരു പൂര്‍ണ വകുപ്പുതന്നെ രൂപവത്കരിച്ചു.
ആദ്യ ഘട്ടത്തില്‍ (1951-61) വളരെ സാവധാനമാണ് പദ്ധതി  മുന്നേറിയത്. 1955-56ല്‍ 4,406.15 രൂപയും   1956-57ല്‍ 36,437.16 രൂപയുമാണ് സര്‍ക്കാര്‍ പദ്ധതിക്കായി ചെലവഴിച്ചത്.  1957-58ല്‍   50, 312.80 രൂപയും ചെലവിട്ടു. 1956 മുതല്‍ 1961-62 വരെ ചെലവിട്ടത് 13, 55, 957 രൂപയാണ്.  1956-61 കാലത്ത് 70 കുടുംബാസൂത്രണ ക്ളിനിക്കുകള്‍  കേരളത്തില്‍ തുറന്നു. 53 സ്ഥാപനങ്ങളില്‍ വന്ധ്യംകരണത്തിന് സൗകര്യമേര്‍പ്പെടുത്തി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 50 കുടുംബാസൂത്രണ ക്ളിനിക്കുകള്‍ 93 പഞ്ചായത്തുകളിലായി തുറന്നു.
ആദ്യം മുതല്‍ക്കേ കുടുംബാസൂത്രണ പരിപാടിയോട് ക്രിസ്ത്യന്‍ പുരോഹിതരടക്കമുള്ള മതവിശ്വാസികള്‍ ശക്തമായ എതിര്‍പ്പാണ് പുലര്‍ത്തിയത്. 1960 ല്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന കുടുംബാസൂത്രണ പരിപാടി കത്തോലിക്കക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപ്പില്‍ വരുത്തരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്കോ കോണ്‍ഗ്രസിന്‍െറ പേരാവൂര്‍ സമ്മേളനം പ്രമേയം പാസാക്കി. 1960 ജൂണ്‍ 27 ന് സി. അച്യുതമേനോന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി വേലപ്പന്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനും പ്രമേയം അനുസരിച്ച് പ്രവര്‍ത്തിച്ചിട്ടില്ളെന്ന് വ്യക്തമാക്കി. പക്ഷേ, 1960 ജൂലൈ 25 ന് പൊതുജനാരോഗ്യമന്ത്രി വേലപ്പന്‍ നല്‍കിയ ഒരു മറുപടിയില്‍  65 ഗവണ്‍മെന്‍റ് മെഡിക്കല്‍ സ്ഥാപനങ്ങളിലും 16 സ്വകാര്യ സ്ഥാപനങ്ങളിലും കുടുംബാസൂത്രണത്തിന് സൗകര്യമുണ്ടെന്നും  പ്രത്യേക  പരിശീലനം  ലഭിച്ച 91 ഡോക്ടര്‍മാരിലും 61 മിഡ്വൈഫ്മാരിലും കത്തോലിക്കര്‍  ആരുമില്ളെന്നും വ്യക്തമാക്കി.
1963 ഒക്ടോബര്‍ വരെ കേരളത്തില്‍ 332 ഫാമിലിസെന്‍ററുകളാണ് തുറന്നത്. സെന്‍ററുകള്‍ സന്ദര്‍ശിക്കുന്ന ദമ്പതികള്‍ക്ക് കുടുംബാസൂത്രണം സംബന്ധിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ട സംഗതികള്‍ ഉപദേശിക്കുക, ഹിതകരങ്ങളായ ഗര്‍ഭനിരോധ ഒൗഷധങ്ങളും ഉപകരണങ്ങളും നല്‍കുക, ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തി കുടുംബാസൂത്രണത്തിന്‍െറ പ്രാധാന്യം, ആവശ്യകത എന്നിവയെക്കുറിച്ച് ഉദ്ബോധിപ്പിക്കുക, ഗര്‍ഭനിരോധക മാര്‍ഗങ്ങള്‍ ഏതെങ്കിലും സെന്‍ററിലെ ഉപദേശമനുസരിച്ച് സ്വീകരിച്ചിട്ടുള്ളവര്‍ അവ  തുടര്‍ന്ന് ഉപയോഗിക്കുന്നുണ്ടോ എന്നും മറ്റുമുള്ള വിവരങ്ങള്‍ അറിഞ്ഞ് പ്രോത്സാഹനം നല്‍കുക, വന്ധ്യംകരണ ശസ്ത്രക്രിയ ആവശ്യപ്പെടുന്നവര്‍ക്ക് അതിനു സൗകര്യം ചെയ്തുകൊടുക്കുക എന്നിവയായിരുന്നു കേന്ദ്രങ്ങളുടെ ലക്ഷ്യം.
രണ്ടം ഘട്ടത്തില്‍, 1964-70 വര്‍ഷങ്ങളില്‍  കുടുംബാസൂത്രണ കേന്ദ്രങ്ങളിലൂടെ പദ്ധതിക്ക് വേഗമേറ്റി.  1964 ല്‍ മുഖര്‍ജി കമ്മിറ്റി ശിപാര്‍ശകള്‍ പ്രകാരം സര്‍വിസ് യൂനിറ്റുകളുടെ ഒരു ശൃംഖല സ്ഥാപിച്ചു. 1970 വരെ ശിപാര്‍ശ അനുസരിച്ച് കാര്യങ്ങള്‍ മുന്നേറി.  1970 കള്‍ മുതല്‍ പദ്ധതി തീവ്രവേഗത്തില്‍ ചലിച്ചു.
കുടുംബാസൂത്രണ രംഗത്ത് ‘കുതിച്ചുചാട്ടം’ സാധ്യമാകുന്നത്


എസ്. കൃഷ്ണകുമാര്‍  എറണാകുളം ജില്ലാ കലക്ടറായി (1969 ഏപ്രില്‍ - 1973 ഒക്ടോബര്‍)  ചുമതലയേല്‍ക്കുന്നതോടെയാണ്. പലതരത്തിലും ലോകശ്രദ്ധ പിടിച്ചുപറ്റിയ കൂട്ടവന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകള്‍ അദ്ദേഹം എറണാകുളത്ത് സംഘടിപ്പിച്ചു.
1970 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 20 വരെ കൊച്ചിയില്‍ നടന്ന ആദ്യ ക്യാമ്പില്‍ 15,005 പേര്‍ വാസക്ടമിക്ക് (പുരുഷ വന്ധ്യംകരണം) വിധേയമായി. ജില്ലാ കലക്ടര്‍, ജില്ലാ ഫാമിലി പ്ളാനിങ് ബ്യൂറോ, സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകള്‍ എന്നിവ സംയോജിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യയില്‍തന്നെ ഇതൊരു റെക്കോഡായിരുന്നു.  ഈ ക്യാമ്പിന്‍െറ  വിജയത്തത്തെുടര്‍ന്ന് 1971  ജൂലൈയില്‍ സംഘടിപ്പിച്ച രണ്ടാമത്തെ ഫാമിലി പ്ളാനിങ് ഫെസ്റ്റിവലില്‍ 62,913 പുരുഷന്മാരും 505 സ്ത്രീകളും ശസ്ത്രക്രിയക്ക് വിധേയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ ക്യൂവില്‍നിന്ന്  ശസ്ത്രക്രിയക്ക് വിധേയരായി. ചെറിയ കാലയളവിനുള്ളില്‍ ചെറുപ്രദേശത്ത് 78,423 പേര്‍ വന്ധ്യംകരണത്തിന് വിധേയരായതോടെ എറണാകുളം ജില്ല ലോക റെക്കോഡിട്ടു.  മൂന്നാമത്തെ ക്യാമ്പ് 1972 ജൂലൈ 25 മുതല്‍ ആഗസ്റ്റ് 17 വരെ 24 ദിവസം നടന്നു. ഈ വിജയത്തിന്‍െറ പിന്‍ബലത്തിലാണ് രാജ്യത്ത് കുടുംബാസൂത്രണ പദ്ധതി തീവ്രമായി, തീര്‍ത്തും ജനാധിപത്യവിരുദ്ധമായി നടപ്പാക്കുന്നത്.
എറണാകുളത്ത് 78,423 പേര്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നുവെന്ന് ഭരണകൂടം അവകാശപ്പെട്ടെങ്കിലും അതില്‍ വാസ്തവം തീരെ കുറവായിരുന്നു. പൊതുജനാരോഗ്യ വകുപ്പിന്‍െറ കീഴില്‍ വന്‍ പ്രചാരണം ആദ്യമേ നടത്തിയിരുന്നു. വന്‍ പ്രലോഭനമാണ് ജില്ലാ ഭരണകൂടം നടത്തിയത്. ആദ്യ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 21 രൂപ  നല്‍കി. 10 രൂപ പഞ്ചായത്തും മുനിസിപ്പാലിറ്റികളുമടങ്ങുന്ന തദ്ദേശഭരണവകുപ്പും നല്‍കി. സര്‍ക്കാര്‍ പ്രത്യേകമായി അനുവദിച്ച 20 രൂപയില്‍ 15 രൂപയും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി. ഏകദേശം 51 രൂപ അത്തരത്തില്‍ തന്നെ ലഭിച്ചു. കെയര്‍ എന്ന സംഘടന 25 രൂപ വിലയുള്ള ഭക്ഷണപ്പൊതി സമ്മാനമായി നല്‍കി. സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷനും അനുവദിച്ചു. രണ്ടാമത്തെ ക്യാമ്പില്‍ 35.10 രൂപ ശസ്ത്രക്രിയക്ക് വിധേയമാകുന്നയാള്‍ക്ക് നല്‍കി. കെയര്‍  54 രൂപ വിലവരുന്ന സമ്മാനങ്ങളും ഏര്‍പ്പെടുത്തി. ഇതില്‍ ഷോപ്പിങ് ബാഗ്, ഒരു മുണ്ട്, ഒരു സാരി, മൂന്ന് കിലോ അരി എന്നിവ അടക്കം 40 രൂപയുടെ ആനുകൂല്യം പങ്കെടുക്കുന്നവര്‍ക്ക്  നേരിട്ട് ലഭിച്ചു. കൂടാതെ കലക്ടര്‍ നേരിട്ട് ജനങ്ങളില്‍നിന്നും വന്‍കിട ബിസിനസുകാരില്‍നിന്നും സംഭാവന സ്വീകരിച്ച് മുണ്ട്, സൈക്കിള്‍, റേഡിയോ, ബക്കറ്റ് എന്നിവയും സമ്മാനമായി വാഗ്ദാനം ചെയ്തു.  ഏകദേശം 100-200 രൂപയുടെ ആനുകൂല്യം. ഈ സാമാന്യം ഭേദപ്പെട്ട തുക  1970ന്‍െറ തുടക്കത്തിലെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളില്‍ ആകര്‍ഷകമായി മാറി.  ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരെ നിര്‍ബന്ധിച്ച് ഉദ്യോഗസ്ഥര്‍ ക്യാമ്പുകളിലേക്ക് അയച്ചു. ക്യാമ്പില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും  വര്‍ഗ\ജാതി അടിത്തറ  ഇടത്തരത്തിലും താഴെയായിരുന്നു. ദരിദ്രരെയും നിരക്ഷരരെയും മോഹന വാഗ്ദാനങ്ങളിലൂടെയും സമ്മര്‍ദങ്ങളിലൂടെയുമാണ് ക്യാമ്പുകളിലേക്ക് നയിച്ചത്. പ്രലോഭനത്തിലൂടെ ജനങ്ങളെ വന്ധ്യംകരിക്കുന്നുവെന്ന ആരോപണം അന്ന്  ഉയര്‍ന്നു. എസ്. കൃഷ്ണകുമാര്‍ പിന്നീട് ഐ.ഐ.എസ്. വിട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചേക്കേറിയതും കരുണാകരന്‍െറയും ഗാന്ധി കുടുംബത്തിന്‍െറയും വിശ്വസ്തനായി കേന്ദ്രമന്ത്രി പദവി വരെ എത്തിയതും ചരിത്രം.
സ്വയം സന്നദ്ധമായി ആളുകള്‍ കുടുംബാസൂത്രണം/ വന്ധ്യംകരണത്തിനായി   മുന്നോട്ടുവരുമ്പോള്‍  മാത്രമേ അത് മാതൃകാ നടപടിയായി അംഗീകരിക്കാനാവൂ. പണം, പ്രലോഭനം, ഭീഷണി എന്നിവ മാനദണ്ഡങ്ങളായി വരുന്നതോടെ അത് തീര്‍ത്തും മനുഷ്യാവകാശ-ജനാധിപത്യ വിരുദ്ധമായി മാറുന്നു. കേരളത്തില്‍ കുടുംബാസൂത്രണ-വന്ധ്യം കരണ ശസ്ത്രക്രിയകളില്‍ ഭൂരിഭാഗവും നടന്നത് ഇത്തരത്തിലാണ്.
എറണാകുളത്തെ വിജയത്തെ തുടര്‍ന്ന് 1972-1975 കളില്‍ സംസ്ഥാനത്ത് പലയിടത്തും വന്ധ്യംകരണ  ക്യാമ്പുകള്‍ നടന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ കുടുംബാസൂത്രണ-വന്ധ്യംകരണത്തിന് സംവിധാനം തുറന്നു. സബ്സെന്‍ററിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരുടെയും മുന്നണി പ്രവര്‍ത്തകരുടെയും ശ്രമഫലമായി വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണമുയര്‍ന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥരെ അടക്കം നിയോഗിച്ച് നിര്‍ബന്ധിതവും അല്ലാതെയും പിരിവുകള്‍ നടന്നു.
പത്രപ്രവര്‍ത്തകനായ എസ്. ജയചന്ദ്രന്‍ നായര്‍ ഇക്കാലത്തെ പണമെന്ന പ്രലോഭനത്തെ തന്‍െറ പുസ്തകത്തില്‍ വരച്ചിടുന്നുണ്ട്.  ‘‘എല്ലാവരെയും സ്നേഹിച്ചിരുന്ന തങ്കപ്പന് ആരെയും വെറുക്കാന്‍ സാധിക്കുമായിരുന്നില്ല. ഒരിക്കല്‍ തങ്കപ്പന്‍ ഒരു കടുംകൈ ചെയ്തു. ജനനനിയന്ത്രണത്തിനു വിധേയരാകുന്നവര്‍ക്ക് ചെറിയൊരു തുകക്കു പുറമെ വലിയൊരു പ്ളാസ്റ്റിക് ബക്കറ്റും നല്‍കിയിരുന്നു. എന്തിനായിരുന്നു ബക്കറ്റ് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. അവിവാഹിതനായിരുന്നു തങ്കപ്പന്‍. കുറച്ചു രൂപ കിട്ടുമെങ്കില്‍ എന്തുകൊണ്ട് ജനനനിയന്ത്രണം ആയിക്കൂടാ? ഒരു ദിവസം വലിയൊരു പ്ളാസ്റ്റിക് ബക്കറ്റുമായി വന്ന തങ്കപ്പന്‍ അവശനായിരുന്നു. മൂന്നാലു ദിവസം ചികിത്സ വേണ്ടിവന്നു, മകുടുവിന് (തങ്കപ്പന്‍) പൂര്‍വനിലയിലത്തൊന്‍.’’  (എന്‍െറ പ്രദക്ഷിണവഴികള്‍, എസ്. ജയചന്ദ്രന്‍നായര്‍, പേജ് 117, സൈന്‍ ബുക്സ്).
1972ല്‍  എം. മൊയ്തീന്‍കുട്ടി ഹാജി  കുടുംബാസൂത്രണത്തിന്‍െറ പേരില്‍ നടക്കുന്ന പൗരാവകാശ ലംഘനങ്ങള്‍ നിയമസഭയെ അറിയിച്ചു. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന 17 വയസ്സുള്ള ഇബ്രാഹിം എന്ന ഒരു അവിവാഹിതനെ പ്രമോട്ടര്‍ വിളിച്ചുകൊണ്ടുപോയി കണ്ണൂര്‍ കുടുംബാസൂത്രണ ക്യാമ്പില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. അയാളുടെ പിതാവ് മകന് സന്താനോല്‍പാദനശേഷി തിരിച്ചുകിട്ടണമെന്നു കാണിച്ച് സര്‍ക്കാറിന് നിവേദനം കൊടുത്തു.  നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍  ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 വയസ്സില്‍ കൂടുതലുള്ള പുരുഷന്മാരെയും 18 വയസ്സില്‍ കൂടുതലുള്ള സ്ത്രീകളെയും മാത്രമേ വന്ധ്യം കരണത്തിന് വിധേയരാക്കാവൂ എന്ന അംഗീകൃത ചട്ടത്തെയും ലംഘിച്ചായിരുന്നു ഇത്. എന്നാല്‍, മന്ത്രിയും സര്‍ക്കാറും മൊയ്തീന്‍കുട്ടി ഹാജി ഉന്നയിച്ച  യഥാര്‍ഥ പ്രശ്നത്തോട് അനുഭാവപൂര്‍വമായ സമീപനം കൈക്കൊണ്ടില്ല. ഇത്തരം  മനുഷ്യത്വരഹിതമായ വശങ്ങള്‍ക്ക് തീവ്രരൂപം നല്‍കുന്നതായിരുന്നു  രാജ്യം അതിവേഗം എത്തിച്ചേര്‍ന്ന അടിയന്തരാവസ്ഥ.

അടിയന്തരാവസ്ഥയിലെ  യാഥാര്‍ഥ്യങ്ങള്‍

ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായ വേളയിലാണ് വന്ധ്യംകരണം പദ്ധതിക്ക് രാജ്യത്ത് കൂടുതല്‍ പ്രചാരം കിട്ടുന്നത്. രണ്ടോ അതിലധികമോ കുട്ടികളുള്ള പുരുഷന്മാര്‍ വന്ധ്യംകരണത്തിന് വിധേയമാകണമെന്നായിരുന്നു ഒൗദ്യോഗിക നിബന്ധന. എന്നാല്‍, 1975 ജൂണ്‍ 25  ന് അടിയന്തരാവസ്ഥ  പ്രഖ്യാപിക്കപ്പെട്ടതോടെ എല്ലാം തകിടം മറിഞ്ഞു. 1976 സെപ്റ്റംബറില്‍ സഞ്ജയ് ഗാന്ധി നിര്‍ബന്ധിത വന്ധ്യംകരണം പദ്ധതി തുടങ്ങി.  വന്ധ്യംകരണത്തിന് ക്വോട്ട നിശ്ചയിക്കുകയും അനുയായികളെക്കൊണ്ട് അത് നേടിയെടുക്കുകയും ചെയ്തു. അവിവാഹിതരായ ചെറുപ്പക്കാര്‍, രാഷ്ട്രീയ എതിരാളികള്‍, പാവപ്പെട്ടവര്‍, ആദിവാസികള്‍,നിരക്ഷരര്‍  എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങള്‍ നിര്‍ബന്ധമായി വന്ധ്യംകരിക്കപ്പെട്ടു. 1976, 1977 വര്‍ഷങ്ങളില്‍  83 ലക്ഷം പേര്‍ വന്ധ്യംകരണത്തിന് വിധേയമായി. തൊട്ടുമുമ്പത്തെ വര്‍ഷം അത് 27 ലക്ഷമായിരുന്നു. തുര്‍ക്ക്മാന്‍ ഗേറ്റ് ജുമാമസ്ജിദ് പരിസരത്തെ ചേരികളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഏഴ് ലക്ഷം പേരെ പുനരവധിവസിപ്പിക്കാന്‍വെച്ച ഉപാധികളിലൊന്ന് ആണോ പെണ്ണോ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ്. അടിയന്തരാവസ്ഥ നാളില്‍ വന്ധ്യംകരണ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ജസ്റ്റിസ് ഷാ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
കേരളത്തില്‍ ഇന്ദിര അനുകൂലികള്‍ക്കായിരുന്നു കോണ്‍ഗ്രസില്‍ ഭൂരിപക്ഷം. ആഭ്യന്തരവകുപ്പ് കൈയാളിയ, ഡി ഫാക്ടോ മുഖ്യമന്ത്രി കെ. കരുണാകരന്‍െറ നേതൃത്വത്തില്‍ ഏറ്റവും മനുഷ്യത്വവിരുദ്ധമായി വന്ധ്യംകരണ ശസ്ത്രക്രിയകള്‍ കേരളത്തില്‍ അരങ്ങേറി. പൊലീസ്രാജിന്‍െറ പിന്‍ബലത്തില്‍ അവിവാഹിതരായ നിരവധി ചെറുപ്പക്കാരെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിച്ചു. തൊഴില്‍രഹിതര്‍,  ദരിദ്രവിഭാഗങ്ങള്‍, ആദിവാസികള്‍, നിസ്സാര കേസുകളിലെ പ്രതികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍പെടുന്ന നിരവധി പേരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് ഇരകളാക്കി. എതിര്‍ക്കാനും ചോദ്യം ചെയ്യാനും ആരുമുണ്ടായില്ല.  നടപടികള്‍ ഭയന്ന പൊലീസ്, സര്‍ക്കാറുദ്യോഗസ്ഥര്‍ വന്ധ്യംകരണത്തിന് ആളുകളെ കൂട്ടാന്‍ മത്സരിച്ചു. എത്രപേര്‍ അടിയന്തരാവസ്ഥയില്‍ ശസ്ത്രക്രിയക്ക് വിധേയമായി എന്നതിന് കൃത്യമായ കണക്കില്ല. പല വ്യത്യസ്ത കണക്കുകള്‍ നിരത്തപ്പെട്ടുവെന്നു മാത്രം. നിയമസഭാ രേഖകള്‍ ശ്രദ്ധിച്ചാല്‍ ഏകദേശം മൂന്നുലക്ഷത്തിനും നാലു ലക്ഷത്തിനുമിടയില്‍ ആളുകള്‍ വന്ധ്യംകരണത്തിന് വിധേയമായി എന്നു വ്യക്തമാകും.
അടിയന്തരാവസ്ഥ നിലനിന്നത് 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെയാണ്. 1978 ഫെബ്രുവരി 23 ന് കെ.എ. മാത്യു  1976 കാലഘട്ടത്തില്‍ നടത്തിയ കുടുംബാസൂത്രണ ശസ്ത്രക്രിയ എത്രയെന്ന് വ്യക്തമാക്കാമോ എന്ന് ആവശ്യപ്പെട്ടതിന് ലഭിച്ച മറുപടി 1, 74, 261 എന്നായിരുന്നു.
കണക്കുകള്‍ ശ്രദ്ധിക്കുക: 1973 മാര്‍ച്ച് വരെ സംസ്ഥാനത്ത് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായത് 5,07,329 പുരുഷന്മാരും 1,58,183 സ്ത്രീകളുമായിരുന്നു.അതായത് 6,65,512 പേര്‍. ഇതിനായി  15,99,596 രൂപ ചെലവിട്ടു.1974-75 വര്‍ഷത്തില്‍ സംസ്ഥാനത്ത് 62,151 പേര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായി. 22,221 പേര്‍ ലൂപ്പ് നിക്ഷേപത്തിനും. അതായത്  1973 ഏപ്രില്‍ മുതല്‍ 1974 മാര്‍ച്ച് വരെ നടന്ന ശസ്ത്രക്രിയ മാറ്റിനിര്‍ത്തിയാല്‍  തന്നെ 1975 വരെ 7,27,663 പേര്‍ ശസ്ത്രക്രിയക്ക് വിധേയമായി.  1977 ഏപ്രില്‍ മുതല്‍ 1978 ഫെബ്രുവരി വരെ 54,447 ശസ്ത്രക്രിയകളാണ് നടന്നത്.
1979 ജനുവരി വരെയായി 7,99,045 പുരുഷന്മാരും 5,44,733 സ്ത്രീകളും ഉള്‍പ്പെടെ 13,43,778 പേര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക്വിധേയരായെന്ന് നിയമസഭാ രേഖകള്‍ പറയുന്നു. 3,73, 103 സ്ത്രീകള്‍ ലൂപ്പ് നിക്ഷേപം നടത്തുകയും ചെയ്തു (1979 മാര്‍ച്ച് 26 ന് ആരോഗ്യമന്ത്രി കെ.പി. പ്രഭാകരന്‍ നിയമസഭയില്‍ നല്‍കിയ മറുപടി). ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് 17 ലക്ഷത്തിലേറെ ജനങ്ങളെ ഒഴിവാക്കാന്‍ സാധിച്ചെന്നായിരുന്നു സര്‍ക്കാര്‍ അവകാശവാദം. ഈ കണക്കുകള്‍ വെച്ചുനോക്കിയാല്‍ മൂന്ന് ലക്ഷത്തിനും  നാല് ലക്ഷത്തിനുമിടയില്‍ ശസ്ത്രക്രിയകള്‍ കേരളത്തില്‍ അടിയന്തരാവസ്ഥയില്‍ മാത്രം നടന്നിട്ടുണ്ട്. സെന്‍സസ് കണക്ക് പ്രകാരം 1971 ല്‍ കേരളത്തിലെ ജനസംഖ്യ 2,13,47,375  ആണ് (പട്ടിക ഒന്ന് കാണുക). അതുവെച്ച് കണക്കുകൂട്ടിയാല്‍  മൊത്തം ജനസംഖ്യയുടെ  1.41 - 1.87 ശതമാനം ജനങ്ങള്‍ വന്ധ്യംകരണത്തിന് വിധേയമായി.
അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഷാ കമീഷന്‍ റിപ്പോര്‍ട്ടില്‍ കണക്കുകള്‍ കുറച്ചുകൂടി വ്യത്യസ്തമാണ്.  1975-1976 വര്‍ഷത്തില്‍ കേരളത്തില്‍  1,48,400 വന്ധ്യംകരണമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നടത്തിയത് 1, 56,622 എണ്ണം. 1976-77 വര്‍ഷത്തില്‍ ലക്ഷ്യമിട്ടത് 2, 22,500. നടത്തിയത് 2,06,600 എണ്ണം. അതായത്  1975, 1976 വര്‍ഷങ്ങളിലായി  3,63,222 പേര്‍. ഇത് അടിയന്തരാവസ്ഥയിലെ യഥാര്‍ത്ഥ കണക്കല്ല.   അടിയന്തരാവസ്ഥയില്‍ കേരളതില്‍ 39 പേര്‍ കുടുംബാസൂത്രണ വന്ധ്യംകരണം മൂലം മരിച്ചുവെന്ന് നിയമസഭയില്‍ പറഞ്ഞുവെങ്കില്‍ ഷാ കമീഷന്‍ പറയുന്നത് 40 പേര്‍ മരിച്ചുവെന്നാണ്. ഇന്ത്യയില്‍ 1, 07,56, 964 പേര്‍ 1975, 76 വര്‍ഷങ്ങളിലായി വന്ധ്യം കരണത്തിന് വിധേയമായതാണ് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പണം നിര്‍ലോഭം അടിയന്തരാവസ്ഥയില്‍ കുടുംബാസൂത്രണത്തിനായി ചെലവഴിക്കപ്പെട്ടു. 1979 മാര്‍ച്ച് 26 ന് ആരോഗ്യമന്ത്രി കെ.പി. പ്രഭാകരന്‍ നിയമസഭയില്‍ നല്‍കിയ മറുപടി അനുസരിച്ച് 1974-75ല്‍ 2,70,05,200 രൂപയും 1975-76ല്‍ 3,93,07,996 രൂപയും 1976-77ല്‍ 6,27,16,956 രൂപയും 1977-78ല്‍  4,28,15,525 രൂപയും കുടുംബാസൂത്രണത്തിനായി ചെലവഴിച്ചു. അതായത് മൂന്ന് വര്‍ഷത്തേക്ക് 14,48,40,477 രൂപ. ഈ തുക 1955-1975 വരെ കുടുംബാസൂത്രണത്തിന് ചെലവിട്ട തുകക്ക് സമാനമായിരുന്നു (പട്ടിക രണ്ട് കാണുക).  1985 വരെയുള്ള വര്‍ഷങ്ങളില്‍ ഏറ്റവും അധികം തുക ചെലവഴിച്ചത് 1976-1977 കാലത്തായിരുന്നു.1976-77 കാലഘട്ടത്തില്‍ വധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 19 പേര്‍ മരിക്കുകയും 536 പേര്‍ക്ക് പ്രത്യേകചികിത്സ നല്‍കുകയും ചെയ്യേണ്ടിവന്നു എന്നത് വേറെ കാര്യം. വന്ധ്യംകരണ ശസ്ത്രക്രിയ അടിയന്തരാവസ്ഥയില്‍ ചെയ്തിട്ടുള്ളവര്‍ക്ക് അംഗവൈകല്യം വന്നിട്ടുണ്ടെന്ന് തെളിയിച്ചാല്‍ അയ്യായിരം രൂപ കൊടുക്കുമെന്ന്് കേന്ദ്ര സര്‍ക്കാറിന്‍െറ പ്രഖ്യാപനമുണ്ടായിരുന്നു. അതനുസരിച്ച് കേരളത്തില്‍ എത്രപേര്‍ക്ക് തുക ലഭിച്ചു എന്നതിന് ഒരു കണക്കും ലഭ്യമല്ല.
ആറാം പദ്ധതിയുടെ അവസാനത്തോട് കൂടി ജനനനിരക്ക് 1000 ന് 30 ആക്കി കുറക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്‍െറ ലക്ഷ്യം. 1973ല്‍തന്നെ കേരളം ഈ ലക്ഷ്യം നേടിയിരുന്നു.  1976 ലെ കണക്കു പ്രകാരം ജനനനിരക്ക് 27 ആയി കുറഞ്ഞിട്ടുണ്ടെന്നും  പൊതുജനാരോഗ്യ മന്ത്രി കെ.പി. പ്രഭാകരന്‍ സഭയെ അറിയിച്ചു. ഈ മറുപടിയില്‍ വ്യക്തമാകുന്ന നഗ്നസത്യം കേരളത്തില്‍ അടിയന്തരാവസ്ഥയില്‍ നടന്ന കുടുംബാസൂത്രണ അതിക്രമങ്ങളെല്ലാം അനാവശ്യമായിരുന്നുവെന്നാണ്. ലക്ഷ്യം നേടിക്കഴിഞ്ഞിട്ടും 14 കോടി രൂപ മുടക്കി മൂന്ന്-നാല് ലക്ഷം പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഫലത്തില്‍ ജനങ്ങളുടെ ചെലവില്‍ ജനങ്ങള്‍ക്കുമേല്‍ ഭരണകൂട ഭീകരത അരങ്ങേറി. അതിന്‍െറ പേരില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയടക്കം ആരെയും കുറ്റവിചാരണ ചെയ്യുകയുമുണ്ടായില്ല.          

ശിക്ഷ ഇളവിന് വന്ധ്യംകരണം

1977 ആഗസ്റ്റ് എട്ടിന് സുബ്രഹ്മണ്യം ഷേണായിയുടെ ചോദ്യത്തിന് ആഭ്യന്തരമന്ത്രി നല്‍കിയ മറുപടിയില്‍ അടിയന്തരാവസ്ഥയുടെ മുഴുവന്‍ ഭീകരതയും അടങ്ങിയിട്ടുണ്ട്. ചോദ്യങ്ങള്‍ ഇതാണ്:
എ.  കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയരാകുന്ന തടവുകാര്‍ക്ക് ശിക്ഷയുടെ കാലാവധിയില്‍ ഇളവ് അനുവദിക്കുന്നുണ്ടോ?
ബി. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍വെച്ച് ഇത്തരം ശസ്ത്രക്രിയക്ക് വിധേയരാക്കപ്പെട്ടവര്‍ എത്രപേരുണ്ട്?
സി. ഏതേത് ജയിലുകളില്‍ എത്രവീതം?
ഡി. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ശിക്ഷയില്‍ ഇളവ് കൊടുത്തിട്ടുണ്ടെന്ന് പരിഗണിച്ച് ഇവിടെയും ആ ഇളവ് അനുവദിക്കുമോ?
ഉത്തരം:
എ. ഉണ്ട്
ബി. അടിയന്തരാവസ്ഥക്കാലത്ത് സംസ്ഥാനത്തെ വിവിധ ജയിലുകളിലെ 184 തടവുകാര്‍ ഇത്തരം ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ട്.
സി. 1. സെന്‍ട്രല്‍ പ്രിസണ്‍, വിയ്യൂര്‍ -20
       2. ജില്ലാ ജയില്‍, കോഴിക്കോട് -14
       3. സെന്‍ട്രല്‍ പ്രിസണ്‍, കണ്ണൂര്‍ -105
       4 സബ് ജയില്‍, കണ്ണൂര്‍ -27
       5. സബ്ജയില്‍ പത്തനംതിട്ട -5
       6. സബ്ജയില്‍, ഇരിങ്ങാലക്കുട -13
ഡി.  ഇപ്പോള്‍തന്നെ ഇതിന് വ്യവസ്ഥയുള്ളതിനാല്‍ ചോദ്യം ഉദിക്കുന്നില്ല.
ഇത് അടിയന്തരാവസ്ഥയിലെ മാത്രം കണക്കാണ്. അതിന് മുമ്പും പിമ്പും കേരളം തടവുകാരോട് എങ്ങനെ പെരുമാറിയെന്ന കണക്ക് ഇപ്പോഴും ലഭ്യമല്ല. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടത്തിയത് ജയില്‍ശിക്ഷ അനുഭവിക്കുന്നവരോടാണ്. തടവുകാര്‍ക്ക് മോചനം എന്നത് ഏറ്റവും വലിയ സ്വപ്നമാണ്. ശിക്ഷയിളവ്, മോചനം എന്നിങ്ങനെയുള്ള വാഗ്ദാനം നല്‍കി തടവുകാരെ വന്ധ്യംകരണത്തിന് വിധേയമാക്കുകയായിരുന്നു ഭരണകൂടം.  ഏതൊരു പരിഷ്കൃതസമൂഹത്തിനും  ഇത്  അപമാനകരമാണ്.


രോഹിണി പിന്നെ എന്തിന് സാക്ഷ്യം?

കുടുംബാസൂത്രണം മൂലം സംസ്ഥാനത്ത് നിത്യരോഗികളായവര്‍ ആരെങ്കിലുമുണ്ടോയെന്ന് നിയമസഭയില്‍ പലവട്ടം ചോദ്യമുയര്‍ന്നു. ഇല്ളെന്നായിരുന്നു ആവര്‍ത്തിച്ചുള്ള മറുപടി. 1978 ഫെബ്രുവരി 15ന് ഭാര്‍ഗവി തങ്കപ്പന്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി ജെ. ചിത്തരഞ്ജന്‍ മറുപടി പറഞ്ഞതും അത്തരത്തിലാണ്.
കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയരായതുമൂലം ആരും നിത്യരോഗികളായി മാറിയതായി അറിവില്ളെന്നും എന്തെങ്കിലും വൈഷമ്യം നേരിടുന്നവര്‍ക്ക് ആവശ്യമായ വൈദ്യസഹായം സൗജന്യമായി ഗവണ്‍മെന്‍റ് നല്‍കുന്നുണ്ടെന്നുമായിരുന്നു മറുപടി.  കൂടാതെ അങ്ങനെയുള്ളവര്‍ക്ക് 500 രൂപ വരെയുള്ള തുക നഷ്ടപരിഹാരമായും നല്‍കുന്നുണ്ടെന്നും കേരളത്തില്‍ 1470 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും ചിത്തരഞ്ജന്‍ പറഞ്ഞു. പക്ഷേ, ഇതൊരു ശുദ്ധനുണയായിരുന്നു. കേരളത്തിന്‍െറ കുടുംബാസൂത്രണ-വന്ധ്യംകരണ ശസ്ത്രക്രിയകളുടെ രക്തസാക്ഷിയാണ്  രോഹിണി.
കുന്ദമംഗലം സ്വദേശിയായ രോഹിണി കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയയായത് 1971 സെപ്റ്റംബര്‍ 12 നാണ്. കോഴിക്കോട് കടപ്പുറം ഗവ. ജനറല്‍ ആശുപത്രിയില്‍. എന്നാല്‍, അനസ്തേഷ്യ നല്‍കിയതിലെ തകരാറുമൂലം ചലനശേഷി നഷ്ടപ്പെട്ടു.  നാല് പതിറ്റാണ്ട് ചലനമറ്റ് കിടക്കയില്‍ അവര്‍ കിടന്നു. കേരളത്തില്‍ കുടുംബാസൂത്രണം കാര്യക്ഷമമായി നടന്നു എന്ന എല്ലാ അവകാശവാദങ്ങളെയും രോഹിണിയുടെ അനുഭവം റദ്ദുചെയ്യുന്നുണ്ട്.
1980 ജൂലൈ 16 ന് വക്കം പുരുഷോത്തമന്‍ നിയമസഭയില്‍  കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ക്ക് വിധേയമായവരില്‍ ആരോഗ്യം നഷ്ടമായതായി സര്‍ക്കാറിന് പരാതികള്‍ കിട്ടുന്നുണ്ടെന്നു സമ്മതിച്ചു. കിട്ടുന്ന പരാതികള്‍ അതത് ജില്ലകളിലെ കുടുംബക്ഷേമ ഓഫിസര്‍മാര്‍ക്ക് അയച്ച് അന്വേഷണം നടത്തിക്കുന്നു. വിദഗ്ധ ചികിത്സ നല്‍കേണ്ട കേസുകള്‍ക്ക് അതിനുള്ള ഏര്‍പ്പാട് ചെയ്യുകയും മറ്റ് അര്‍ഹതയുള്ള കേസുകള്‍ക്ക് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്യുന്ന സംഖ്യ സ്റ്റേറ്റ് കമ്മിറ്റി പരിശോധിച്ചശേഷം എക്സ്ഗ്രേഷ്യ അലവന്‍സായി നല്‍കിവരുന്നതായും അദ്ദേഹം പറഞ്ഞു. കുടുംബക്ഷേമപരിപാടിയുടെ ചെലവ് പൂര്‍ണമായും വഹിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്.  കൂടുതല്‍ സാമ്പത്തികസഹായം നല്‍കുന്നത് കേന്ദ്രസര്‍ക്കാറിന്‍െറ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് വക്കം മറുപടി പറഞ്ഞു.
മറ്റൊരു ചോദ്യത്തിന് വക്കത്തിന്‍െറ മറുപടി ഇങ്ങനെയായിരുന്നു: ‘‘കുടുംബാസൂത്രണ ശസ്ത്രക്രിയയുടെ അനന്തരഫലമായി വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് സൗജന്യചികിത്സയും പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന മരുന്നുകളുടെ വിലയും ആശുപത്രിയില്‍ കിടക്കുന്ന ദിവസങ്ങള്‍ക്കും വിശ്രമമെടുക്കാന്‍ ഉപദേശിക്കുന്ന ദിവസങ്ങള്‍ക്കും പരമാവധി പ്രതിദിനം അഞ്ചുരൂപ നിരക്കില്‍ നഷ്ടപ്പെട്ട വേതനത്തിന് പരിഹാരമായി നല്‍കിവരുന്നുണ്ട്. ഇവര്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യചികിത്സ നല്‍കുന്നുണ്ട്.’’ പക്ഷേ,  വക്കമോ മറ്റാരെങ്കിലുമോ കേരളത്തില്‍ കുടുംബാസൂത്രണം മൂലം നിത്യരോഗികളായവരുണ്ടെന്ന് സമ്മതിച്ചിട്ടില്ല.


ഉദ്യോഗസ്ഥര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും സമ്മര്‍ദം

കുടുംബാസൂത്രണരംഗത്ത് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും മേല്‍ തുടക്കം മുതല്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചത് അമിതഭാരവും ശിക്ഷാ നടപടികളുമാണ്.  1976 ഡിസംബര്‍ 23 ന്  നിയമസഭയില്‍ പിണറായി വിജയന്‍െറ ചോദ്യത്തിന്  ആരോഗ്യമന്ത്രി നല്‍കിയ മറുപടി പ്രകാരം കുടുംബാസൂത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്  ചുരുങ്ങിയത് ഇത്ര ആളുകളെ ശസ്ത്രക്രിയക്ക് വിധേയരാക്കണമെന്ന ക്വോട്ട നിശ്ചയിച്ചിട്ടുണ്ടെന്നും  ക്വോട്ട പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരുടെ പേരില്‍ നടപടി എടുത്തിരുന്നുവെന്നുമാണ്. നടപടികള്‍ നേരിടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ടുപ്രവര്‍ത്തിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറാന്‍ ഇതായിരുന്നു മുഖ്യകാരണം.
അടിയന്തരാവസ്ഥയിലടക്കം കുടുംബാസൂത്രണ-വന്ധ്യംകരണ ശസ്ത്രക്രിയക്ക് അതിന്‍െറ പ്രചാരകരായിരുന്നവര്‍ മറ്റ് മതവിഭാഗങ്ങളിലെ ആളുകളെ പലയിടത്തും കൂടുതലായി വന്ധ്യംകരണത്തിന് വിധേയമാക്കുന്നതായി   ആരോപണമുയര്‍ന്നിരുന്നു. ഇന്ദിരാ അനുയായികള്‍ കൂടുതലുള്ള തൃശൂരിലായിരുന്നു ഇത്തരം ആരോപണം ഉയര്‍ന്നത്.
അടിയന്തരാവസ്ഥയില്‍ കുടുംബാസൂത്രണ  പദ്ധതികള്‍ക്ക് ലഭിച്ച കുപ്രസിദ്ധി മൂലം പിന്നീട് അധികാരത്തിലത്തെിയ ജനതാ സര്‍ക്കാര്‍ പദ്ധതിയുടെ പേര് മാറ്റി കുടുംബസൗഭാഗ്യയജ്ഞം എന്നാക്കി. 1977 ന് ശേഷം കുടുംബാസൂത്രണം പൂര്‍ണമായും സ്വയം സന്നദ്ധമായിരിക്കണമെന്നും നിശ്ചയിച്ചു.  മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് സര്‍വിസ് (എം.സി.എച്ച് സര്‍വിസുകള്‍) കുടുംബാസൂത്രണ പദ്ധതികളുമായി ചേര്‍ത്തു.
എന്നാല്‍, വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് നല്‍കിവന്ന സഹായത്തില്‍ 1977  ജൂലൈ ഒന്നു മുതല്‍   മാറ്റം വരുത്തി. (പട്ടിക മൂന്ന് കാണുക) കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഓരോ ശസ്ത്രക്രിയക്കും നല്‍കിവന്ന സഹായം 1977 ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കി. മുപ്പത് വര്‍ഷത്തിന് ശേഷം,  2007 ല്‍ സര്‍ക്കാര്‍ വന്ധ്യംകരണത്തിനു വിധേയമാകുന്ന പുരുഷനും സ്ത്രീക്കും നല്‍കുന്ന തുക 800 ല്‍നിന്ന് 1500 രൂപയായി ഉയര്‍ത്തി.  എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ സൗജന്യചികിത്സയും ഏര്‍പ്പെടുത്തും. ശസ്ത്രക്രിയ പരാജയപ്പെട്ട് വീണ്ടും കുട്ടികളുണ്ടായാല്‍ 30,000 രൂപ ഇന്‍ഷുറന്‍സ് തുകയായും നല്‍കും.
1970 കളുടെ അവസാനം വന്ധ്യംകരണ ശസ്ത്രക്രിയക്ക് മൂന്നുതരത്തിലുള്ള പ്രോത്സാഹനതുകയാണ് നല്‍കിയത്.  രണ്ടോ അതില്‍ കുറവോ കുട്ടികള്‍ ഉള്ളവര്‍ക്ക് 100 രൂപയും മൂന്നു കുട്ടികള്‍ ഉള്ളവര്‍ക്ക് 60 രൂപയും നാലോ അതില്‍ കൂടുതലോ കുട്ടികളുള്ളവര്‍ക്ക് 50 രൂപയും  പ്രോത്സാഹനതുക നല്‍കി.  ഇതിനുപുറമെ യാത്രാചെലവിന് അഞ്ചു രൂപ കൊടുത്തു. ആഹാരചെലവിനായി പുരുഷന്മാര്‍ക്ക് അഞ്ചുരൂപ വീതവും സ്ത്രീകള്‍ക്ക് 20 രൂപ വീതവും അനുവദിച്ചു.
1970 കളുടെ ഒടുവില്‍ ഫാമിലി പ്ളാനിങ് വളന്‍ററി വര്‍ക്കേഴ്സായി സംസ്ഥാനത്താകെ 1600 പേരുണ്ടായിരുന്നു. അവര്‍ക്ക് 60 രൂപയാണ് ഓണറേറിയമായി കൊടുത്തിരുന്നത്. സാധാരണ പാര്‍ട്ട് ടൈം കണ്ടിന്‍ജന്‍സി ജീവനക്കാര്‍ക്ക് കൊടുത്തിരുന്ന അതേ വേതനം.
കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തൊഴിലില്ലാത്ത ദമ്പതികളുടെ സേവനം  പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം  1979-80, 1980-81 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി.  1980 കളില്‍  തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിപ്രകാരം പ്രമോട്ടര്‍ ദമ്പതിമാരെ  ആരോഗ്യവകുപ്പ്  കുടുംബാസൂത്രണ പ്രവര്‍ത്തനത്തിന് നിയോഗിച്ചിരുന്നു.  തൊഴില്‍ വകുപ്പിന്‍െറ ഫണ്ട് ആരോഗ്യ വകുപ്പില്‍കൂടി വകമാറ്റിയാണ് പ്രമോട്ടര്‍ ദമ്പതിമാര്‍ക്ക് പ്രമോട്ടിങ് ഫീസ് നല്‍കിയിരുന്നത്. 1981 മാര്‍ച്ച് 31 മുതല്‍ പ്രമോട്ടര്‍ ദമ്പതികളുടെ സേവനം  സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. ഇവരുടെ പ്രവര്‍ത്തനംകൊണ്ട് കുടുംബക്ഷേമ പരിപാടി നടപ്പാക്കുന്നതില്‍ കാര്യമായ നേട്ടമൊന്നുമുണ്ടായില്ലയെന്ന് ബോധ്യമായതുകൊണ്ടാണ്  വേണ്ടെന്നുവെച്ചത് എന്ന ന്യായീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്.
എന്നാല്‍, അതും വാസ്തവവിരുദ്ധമായിരുന്നു.  1981 ജൂലൈ 21 ന് എം.ആര്‍. രഘുചന്ദ്രബാല്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് ലഭിച്ച മറുപടി പ്രകാരം 1980 ല്‍  പ്രമോട്ടര്‍ ദമ്പതികള്‍ 9000 പേരെ ശസ്ത്രക്രിയക്ക് പ്രേരിപ്പിച്ചുവെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. 1980 ല്‍ നടന്ന കുടുംബാസൂത്രണ ശസ്ത്രക്രിയകളില്‍ എട്ട് ശതമാനം പ്രമോട്ടര്‍ ദമ്പതികള്‍ ശിപാര്‍ശ ചെയ്തതായിരുന്നു. എന്നാലും നിഷ്കരുണം പ്രമോട്ടര്‍ ദമ്പതിമാരെ പുറംതള്ളി. അവര്‍ക്കാകട്ടെ മറ്റെന്തെങ്കിലും തൊഴില്‍ നല്‍കിയതുമില്ല.
അടിയന്തരാവസ്്ഥക്ക് ശേഷവും നിരവധി ആരോപണങ്ങള്‍ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു. ക്വോട്ട നിശ്ചയിക്കാന്‍  ഉദ്യോഗസ്ഥരും പ്രമോട്ടര്‍മാരും വളഞ്ഞ വഴികള്‍ പലതും സ്വീകരിക്കുന്നുവെന്നായിരുന്നു അതില്‍ പ്രമുഖം. 1990 ല്‍  അവിവാഹിതനായ  കൊയിലാണ്ടി സ്വദേശി മുരളിയെ പണം തരാമെന്ന് പ്രലോഭിപ്പിച്ച് നരിക്കുനി ഹെല്‍ത്ത് സെന്‍ററില്‍ പ്രമോട്ടര്‍മാര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി. കലശലായ വേദനയും മാനസികത്തര്‍ച്ചയും മൂലം മുരളിയുടെ ആരോഗ്യം തകര്‍ന്നു. നേര്‍ത്ത മാനസികവൈകല്യമുള്ള മുരളി കോഴിക്കോട് കോര്‍പറേഷന്‍ ബസ്സ്റ്റാന്‍ഡില്‍ കിടന്നുറങ്ങുമ്പോഴാണ് പ്രമോട്ടര്‍   400 രൂപ തരാമെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത്. കുത്തിവെപ്പ് എടുക്കണമെന്ന് പറഞ്ഞ് പേപ്പറുകളില്‍ ഒപ്പിടീച്ചു. 400 രൂപയും രണ്ടു തരം ഗുളികയും ഒരു ലോട്ടറി ടിക്കറ്റും നല്‍കിയാണ് വിട്ടയച്ചത്. ശസ്ത്രക്രിയക്കുശേഷം സംഭവം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
1990 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് 17 വയസ്സുകാരനും അവിവാഹിതനുമായ കൂലിപ്പണിക്കാരനെ  തെറ്റിദ്ധരിപ്പിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി.   തിരുവനന്തപുരം പെരുന്തരനി സ്വദേശിയും ചാല പച്ചക്കറി മാര്‍ക്കറ്റില്‍ ലോഡിങ് തൊഴിലാളിയുമായിരുന്ന വ്യക്തിയെ  പ്രമോട്ടര്‍ ഫോര്‍ട്ട് ആശുപത്രിയില്‍ നടന്ന കുടുംബാസൂത്രണ ക്യമ്പില്‍ എത്തിച്ചു.  245 രൂപയും സ്റ്റീല്‍ പാത്രവും ഒരു ലോട്ടറിടിക്കറ്റും സമ്മാനമായി നല്‍കി.  ടാര്‍ഗറ്റ് തികക്കാന്‍ വേണ്ടി ചെയ്തവയായിരുന്നു  ഈ  അതിക്രമങ്ങള്‍.  ഇത് പുറത്തുവന്ന ഏതാനും കഥകളില്‍ ചിലതു മാത്രം.
ലോകബാങ്ക് സഹായത്തോടെ 1980 കളുടെ അവസാനം  ഇന്ത്യയില്‍ നടപ്പാക്കിയ ഇന്ത്യാ പോപ്പുലേഷന്‍ പ്രോജക്ട്  പ്രകാരം മലപ്പുറം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകള്‍ക്ക് മാത്രം 44 കോടി രൂപയാണ് അനുവദിച്ചത്. ആരോഗ്യരംഗത്തെ ബോധവത്കരണവും ശിശുമരണനിരക്ക് കുറക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ തുക പരമാവധി ദമ്പതികളെ വന്ധ്യംകരിക്കാനാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടായി. നിലവില്‍ ടാര്‍ഗറ്റ് ഇല്ലാത്ത കുടുംബാസൂത്രണ പദ്ധതികളാണ് നടപ്പാക്കുന്നത് എന്നാണ് കേന്ദ്രം അവകാശപ്പെടുന്നതെങ്കിലും അതല്ല ഫലത്തില്‍ സംഭവിക്കുന്നത്.

കുടുംബാസൂത്രണം  സ്ത്രീകളുടെ ബാധ്യത

ആദ്യഘട്ടത്തില്‍നിന്ന് വ്യത്യസ്തമായി 1973 ന് ശേഷം കുടുംബാസൂത്രണത്തിന് തീര്‍ത്തും സ്ത്രീവിരുദ്ധമായ സ്വഭാവം കൈവന്നു. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട ബാധ്യത സ്ത്രീകളുടേത് മാത്രമായി.  1957-58 ല്‍ സംസ്ഥാനത്ത് നടന്ന 78 ശതമാനവും  പുരുഷ വന്ധ്യംകരണമായിരുന്നു.1952-1960 വരെ നടന്ന വന്ധ്യംകരണ ശസ്ത്രക്രിയകളില്‍ 93 ശതമാനം പുരുഷന്മാരായിരുന്നു.  1961-1970 വരെയുള്ള വര്‍ഷങ്ങളില്‍ 84 ശതമാനവും പുരുഷന്മാരായിരുന്നു.  1973 വരെ പുരുഷന്മാരാണ് സ്ത്രീകളെക്കാള്‍ വന്ധ്യംകരണത്തിന് വിധേയമായത്. പക്ഷേ, 1973 ന് ശേഷം സ്ത്രീകളിലെ വന്ധ്യംകരണത്തിനായി (ട്യൂബെക്ടോമി)പ്രാധാന്യം. 1976 മാത്രമായിരുന്നു അപവാദം.  1980-81 ല്‍  പുരുഷ വന്ധ്യംകരണം 14 ശതമാനമായി താണു. 1990-91 ല്‍ അത് 1.8 ശതമാനമായി. 2000-2001 ല്‍ അത് 0.5 ശതമാനമായി താണു. 1,25, 338 സ്ത്രീകള്‍ വന്ധ്യംകരണത്തിന് വിധേയമായപ്പോള്‍ പുരുഷന്മാര്‍ 653 ആയി താണു (പട്ടിക നാല് കാണുക) അതായത്  0.5 ശതമാനം. ഇന്ത്യയില്‍ ആകെ വന്ധ്യംകരണ ശസ്ത്രക്രിയകളില്‍ നാല് ശതമാനം മാത്രമാണ് വാസക്ടമി. അങ്ങനെ സ്ത്രീയുടെ ചെലവിലായി കുടുംബാസൂത്രണത്തെക്കുറിച്ചുള്ള ഊറ്റം കൊള്ളലെല്ലാം.  കേരളത്തില്‍ ഭൂരിഭാഗം പ്രസവവും ആശുപത്രികളില്‍ നടക്കുന്നതാണ് സ്ത്രീകളുടെ വന്ധ്യംകരണ നിരക്ക്മാത്രം വര്‍ധിക്കാന്‍ ഒരു കാരണം. ആശുപത്രികളില്‍ പ്രസവത്തോടനുബന്ധിച്ചുതന്നെ  വന്ധ്യംകരണശസ്ത്രക്രിയ നടത്തുന്നതായി പതിവ്്.
പുരുഷന്മാരില്‍  15 മിനിറ്റു നീളുന്ന നിസ്സാര ശസ്ത്രക്രിയയാണ് വന്ധ്യംകരണത്തിന് ആവശ്യം. വേദനയുണ്ടാവില്ല, ചോര നഷ്ടപ്പെടില്ല.  മുറിവിന് തുന്നലും വേണ്ട. രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം ധാരാളം. 99 ശതമാനംവരെ വിജയകരവും.  എന്നാല്‍, സ്ത്രീകളില്‍ നടപടി സങ്കീര്‍ണമാണ്. താക്കോല്‍ദ്വാരത്തിലൂടെയാണെങ്കിലും ഉദരപേശികള്‍ തുളച്ചുള്ള ശസ്ത്രക്രിയ ഒരു മണിക്കൂര്‍ നീളും. ദിവസങ്ങളോളം വേദനയുണ്ടാകും. ആഴ്ചകള്‍ വിശ്രമിക്കണം. ചെലവും കൂടുതല്‍.പക്ഷേ, ഈ കണക്കിന്‍െറ യുക്തിയൊന്നും കേരളത്തിലെ പുരുഷന്മാര്‍ക്ക് ബാധകമല്ല.  അവര്‍ വന്ധ്യംകരണ ബാധ്യത സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു.
ഇത് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ 2000 ഒടുവില്‍ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണം കൂട്ടാന്‍ കേരളത്തിലും തീവ്രശ്രമം തുടങ്ങി. പുരുഷ വന്ധ്യംകരണശസ്ത്രക്രിയ 10 ശതമാനമാണ് കുറഞ്ഞത് നടക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നത്.
ഇതിന്‍െറ ഫലമായിട്ടാവണം അനൗദ്യോഗിക കണക്ക് പ്രകാരം 2012-2013 ല്‍  പുരുഷ വന്ധ്യംകരണത്തിന്‍െറ തോത്  2.1  ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.  2012 ല്‍  99,126   സ്ത്രീകളും    2128 പുരുഷന്മാരുമാണ് വന്ധ്യംകരണത്തിന് വിധേയമായത്.  2014 ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക്സഭയില്‍ സമര്‍പ്പിച്ച കണക്കുപ്രകാരം  2011 ല്‍ 1,50,540  സ്ത്രീകളെ വന്ധ്യംകരിച്ചു.  2012 ല്‍ അത് 2,01,715 ആയി. 33.99 ശതമാനം വര്‍ധന.   ഈ കാലയവളില്‍ പുരുഷ വന്ധ്യം കരണം 3.03 ശതമാനം മാത്രമാണ്.

ആദിവാസിവംശഹത്യയിലേക്ക് വഴിതുറന്ന് 

കുടുംബാസൂത്രണ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ തുടക്കം മുതല്‍ ഇന്നുവരെ അതിന്‍െറ ഏറ്റവും വലിയ ഇര അടിസ്ഥന വര്‍ഗ, ജാതി വിഭാഗങ്ങളെപ്പോലെ  ആദിവാസികളുമായിരുന്നു. വയനാട്ടിലും ഇടുക്കിയിലും  മലപ്പുറത്തും പലപ്പോഴും ക്വോട്ട തികക്കാന്‍ ഇരയാക്കിയത് ആദിവാസികളെയാണ്. വയനാട്ടില്‍ 2008 ലും 2010ലും നടന്ന വന്ധ്യംകരണ ക്യാമ്പുകളില്‍ അവിവാഹിതര്‍ ഉള്‍പ്പെടെയുള്ള ആദിവാസികള്‍ കൂട്ടത്തോടെ എത്തി.  1200 രൂപ എന്ന  പ്രലോഭനവും വളന്‍റിയര്‍മാരുടെ നിര്‍ബന്ധവുമാണ് ശസ്ത്രക്രിയക്ക് വിധേയരാകാന്‍ പ്രേരിപ്പിച്ചത് എന്ന് പിന്നീട് ആദിവാസികള്‍ തുറന്നുപറഞ്ഞു.
2009ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍  നെടുങ്കയം വനമേഖലയിലെ സംരക്ഷിത ഗോത്രവര്‍ഗമായ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പെട്ട യുവാക്കളെയാണ്, ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വന്ധ്യംകരണത്തിന് വിധേയമാക്കിയത്. കാട്ടുനായ്ക്കരെ വന്ധ്യംകരണത്തിന് പ്രേരിപ്പിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴായിരുന്നു അത്. ഇന്ന് ലോകത്ത് അന്യം വന്നുകൊണ്ടിരിക്കുന്ന ആദിമ ഗോത്രമാണ് ചോലനായ്ക്കര്‍. നിര്‍ബന്ധിത വന്ധ്യംകരണം ഇവരുടെ വംശമറ്റ് പോകുന്നതിന് കാരണമായിട്ടുണ്ടോ എന്ന അന്വേഷണം ആവശ്യമാണ്. അങ്ങനെയെങ്കില്‍ ആസൂത്രിത വംശഹത്യക്ക് ഭരണകൂടം ഉത്തരം പറയേണ്ടിവരും.
 വയനാട്ടിലെ മേപ്പാടി ഏലവയല്‍ പണിയ കോളനിയിലെ രണ്ടു ചെറുപ്പക്കാരെയും വന്ധ്യംകരണത്തിന് വിധേയമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ കോളനിയിലത്തെി ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. മൂന്ന് കുട്ടികളില്‍ കൂടുതലുള്ള ആദിവാസികളില്‍ മാത്രമേ വന്ധ്യംകരണം ചെയ്യാവൂ എന്ന ഉത്തരവ് ലംഘിച്ചാണ് ആദിവാസികളെ വംശഹത്യക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയക്ക് വിധേയരായി നിത്യരോഗികളായവരും ആദിവാസികള്‍ക്കിടയിലുണ്ട്.
ആരോഗ്യവകുപ്പ്  വന്ധ്യംകരണത്തിന് നിശ്ചയിച്ച ക്വോട്ട പൂര്‍ത്തിയാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഫീല്‍ഡ് വര്‍ക്കര്‍മാരും എത്തുന്നത് ആദിവാസി കോളനികളിലാണ്. ഒരാളെ ശസ്ത്രക്രിയക്ക് എത്തിച്ചാല്‍ ജീവനക്കാരന് 250 രൂപ ലഭിക്കും.  തുച്ഛമായ വേതനം പറ്റുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് വരുമാനത്തിന് ഇതേ വഴിയുള്ളൂ. പക്ഷേ, അതൊരു ന്യായീകരണമല്ല.

മറച്ചുവെച്ച  സത്യങ്ങള്‍

കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട യഥാര്‍ഥ കണക്കുകള്‍ ഒരിക്കലും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. മരണവും ദുരിതവും സമൂഹത്തിന്‍െറ മുന്നില്‍നിന്ന് മറച്ചുവെച്ചു.
1976 ല്‍ വര്‍ക്കി പൈനാടന്‍ എറണാകുളം ജില്ലയില്‍പ്പെട്ട തന്‍െറ പഞ്ചായത്തില്‍ കുടുംബാസൂത്രണ ശസ്ത്രക്രിയക്ക് വിധേയമായി ഒരു ദലിത് യുവാവ് മരിക്കുകയും വേറെ ഒരു മുസ്ലിം യുവാവ് രോഗിയാവുകയും ചെയ്തതായി നിയമസഭയെ അറിയിച്ചിരുന്നു.
1970 കളുടെ ഒടുവില്‍ തലശ്ശേരി ആശുപത്രിയിലെ മരണങ്ങളില്‍ ചിലത് ഈ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്നായിരുന്നു.   ഇതേപ്പറ്റിയും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെപ്പറ്റിയും  എം.വി. രാജന്‍ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി കെ.പി. പ്രഭാകരന്‍ മറുപടി പറഞ്ഞത് ഇങ്ങനെ:  അതില്‍ ഒരു കേസ് പെന്‍ഡിങ്ങിലുണ്ട്. ധനസഹായം നല്‍കുന്നതിന് അര്‍ഹതപ്പെട്ട കേസാണെന്നാണു മനസ്സിലാകുന്നത്.  പ്രത്യേകമായി പരിശോധിച്ച് റെക്കമെന്‍റ് ചെയ്യാനായിട്ട് ഒരു കമ്മിറ്റിയുണ്ട്. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തന്നെ കൊടുക്കും.
കുടുംബാസൂത്രണ ശസ്ത്രക്രിയ നടത്തിയിട്ടുള്ള നിരവധി പുരുഷന്മാരുടെ ഭാര്യമാര്‍ പ്രസവിച്ചിട്ടുള്ളതായി വളരെയധികം റിപ്പോര്‍ട്ടുണ്ട്  എന്ന് ആര്യാടന്‍ മുഹമ്മദ് ഉന്നയിച്ചതിനോട് മന്ത്രി  കെ.പി. പ്രഭാകരന്‍ (1978 നവംബര്‍ 8 മുതല്‍ 1979 ഒക്ടോബര്‍ വരെ പി.കെ. വാസുദേവന്‍നായര്‍ മന്ത്രിസഭയില്‍  പൊതുജനാരോഗ്യ മന്ത്രിയായിരുന്നു കെ.പി. പ്രഭാകരന്‍ ) പറഞ്ഞ മറുപടി നിരവധിപേര്‍ പ്രസവിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്ളെന്നാണ്. അങ്ങനെയുള്ള ചില കേസുകള്‍ ഉള്ളതായിട്ടറിയാം. ശസ്ത്രക്രിയ പൂര്‍ണമായി വിജയിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ പലപ്പോഴും വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷവും സ്ത്രീകള്‍ പ്രസവിച്ച സംഭവങ്ങളുണ്ടായി. സര്‍ക്കാര്‍ മറച്ചുവെച്ചെങ്കിലും ഇരകള്‍ കോടതിയില്‍ പോയി.  2007 ല്‍ കൊയിലാണ്ടിയിലെ മഷീദക്ക്   57,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോഴിക്കോട് കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന വന്ധ്യം കരണപദ്ധതി ലക്ഷ്യംതെറ്റിയാല്‍ വിധേയരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് 2015 ജനുവരി അഞ്ചിന് ഹൈകോടതി ഉത്തരവിട്ടു. വന്ധ്യംകരണത്തിന് വിധേയയായ മുകുന്ദപുരം കരുമത്തറ സ്വദേശിനിയുടെ ഹരജിയിലായിരുന്നു വിധി. 76,480 രൂപയാണ്  നഷ്ടപരിഹാരമായി വിധിച്ചത്.
 കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ 1989-90 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം  1987-90 വര്‍ഷങ്ങളില്‍ കുടുംബാസൂത്രണ ശസ്ത്രക്രിയയെതുടര്‍ന്ന് രാജ്യത്ത് 1100 പേര്‍ മരിച്ചു. 1989-90 ല്‍ മൊത്തം 283 യുവതികള്‍ (ഭൂരിഭാഗവും  30 വയസ്സില്‍ താഴെയുള്ളവര്‍)  മരിച്ചു. 1988-89 ല്‍ 363 പേരാണ് മരിച്ചത്. 2003 മുതല്‍ 2012 വരെ വന്ധ്യം കരണം മൂലം 1434 പേര്‍ മരിച്ചു. 2009 ല്‍ 247 പേരും.  2008 മുതല്‍ 2012 വരെ അഞ്ചുവര്‍ഷത്തിനിടെ 675 സ്ത്രീകള്‍ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചു. 483 പേര്‍ക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായി.  ഇതില്‍ കേരളത്തില്‍നിന്ന് ആരെങ്കിലും ഉള്‍പ്പെടുന്നോയെന്നതിന് കണക്ക് ലഭ്യമല്ല.
 കുടുംബാസൂത്രണരംഗത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായി മാറുമായിരുന്ന  ഒരു ശിപാര്‍ശ നടപ്പാക്കാതിരുന്നതില്‍ മുഖ്യപങ്കുവഹിച്ചത് മതസംഘടനകളും വിശ്വാസികളുമാണ്.  രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്നുള്ള പ്രചാരണം ശിക്ഷാര്‍ഹമാക്കുന്നതായിരുന്നു  2011 ല്‍ വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ചത്. 10,000 രൂപ പിഴയോ മൂന്നുമാസം തടവോ ആയിരുന്നു  വനിതാ-ബാല ക്ഷേമ ബില്‍ രണ്ടുകുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് നിശ്ചയിച്ചിരുന്നത്.  എന്നാല്‍, ശക്തമായ എതിര്‍പ്പിലൂടെ ഈ റിപ്പോര്‍ട്ടിനെ ജനം തള്ളി. കുടുംബാസൂത്രണത്തെപ്പറ്റി നിയമവൃത്തങ്ങളിലുള്‍പ്പെടെ എത്ര ജനാധിപത്യവിരുദ്ധമായ  നിലപാടാണ്  പുലര്‍ത്തുന്നത് എന്നതിന് കൃഷ്ണയ്യര്‍ റിപ്പോര്‍ട്ടും സാക്ഷ്യം.
കുടുംബാസൂത്രണത്തില്‍ 1980-81 മുതല്‍ 90 ശതമാനം ലക്ഷ്യം തുടര്‍ച്ചയായി നേടുന്നുവെന്നാണ് ആരോഗ്യവകുപ്പിന്‍െറ അവകാശവാദം.  1990-91 ല്‍ മാത്രമാണ് അത് സാധിക്കാതെ പോയത്.  1986-87 കാലത്ത് സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനത്തിന് രണ്ടാം സ്ഥാനം നേടിയതിന് കേരളത്തിന് ഒരുകോടി  ലഭിച്ചു. 1987-88കാലത്ത് ഒന്നാംസ്ഥാനത്ത് എത്തിയത് വഴി  2.5 കോടിയും.
1950 കളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970 കളില്‍ ജനനനിരക്കില്‍ വന്‍ ഇടിവുകള്‍ സംഭവിച്ചു. ജനനനിരക്ക് 1985 ല്‍ 23.2 ആയിരുന്നത് 1995 ആയപ്പോള്‍ 17.7 ശതമാനമായി കുറഞ്ഞു. 2006 ല്‍ കേരളത്തിലായി ഏറ്റവും കുറഞ്ഞ ജനനനിരക്ക് (1000ന് 14.7 ശതമാനം). കേരളം സമ്പൂര്‍ണ ജനസംഖ്യാനിയന്ത്രണത്തിലേക്ക് നീങ്ങിയതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

വേണ്ടത്  ശാസ്ത്രീയസമീപനം

കുടുംബാസൂത്രണരംഗത്ത് ലക്ഷ്യങ്ങള്‍ നേടിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനാല്‍തന്നെ,  ഇനിയെങ്കിലും  ഈ മേഖലയില്‍ നിലനില്‍ക്കുന്ന അശാസ്ത്രീയവും മനുഷ്യാവകാശവിരുദ്ധവുമായ സമീപനം പൂര്‍ണമായും കൈയൊഴിയുകയാണ് വേണ്ടത്. വൈകിയ വേളയിലെങ്കിലും കുടുംബാസൂത്രണത്തില്‍ ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം കൊണ്ടുവരണം. സ്ത്രീകള്‍ക്കുമേലുള്ള വന്ധ്യംകരണ ബാധ്യത ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കണം. ആദിവാസിമേഖലകളെ കുടുംബാസൂത്രണത്തില്‍നിന്ന് ഒഴിവാക്കണം. വംശഹത്യകളിലേക്ക് ആദിവാസിജനതയെ നയിക്കരുത്. അതിനെക്കാള്‍ എല്ലാം ഉപരിയായി കുടുംബാസൂത്രണത്തിന്‍െറ ഇരകള്‍ക്കും നിത്യരോഗികളായി കഴിയുന്നവര്‍ക്കും മാന്യമായ  നഷ്ടപരിഹാരം നല്‍കണം.


സൂചികകള്‍
1. 1950 മുതല്‍ 1980 വരെയുള്ള നിയമസഭാ രേഖകള്‍
2. http://www.kerala.gov.in
3. The Story of The Ernakulam Experience in Family planning, S.Krishna Kumar, 1971
4. എന്‍െറ  പ്രദക്ഷിണവഴികള്‍, എസ്. ജയചന്ദ്രന്‍നായര്‍, പേജ് 117, സൈന്‍ ബുക്സ്)
5. ജനപഥം, ജൂലൈ 2010 ലക്കം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ്
6.  ആണുങ്ങള്‍ക്കും വേണ്ടേ ആസൂത്രണം?, കെ.വി. കല. മാതൃഭൂമി ഓണ്‍ലൈന്‍  2011
7.  പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണം കൂട്ടാന്‍ തീവ്രയജ്ഞം, കെ.പി. റജി,  2011  ജൂലൈ 26,  മാധ്യമം ദിനപത്രം
8.  ആദിവാസികളെ  ഉന്മൂലനം ചെയ്യാനുള്ള ഗൂഢശ്രമം ബാലന്‍ മന്ത്രി അറിയുന്നുണ്ടോ? ടൈറ്റസ് കെ. വിളയില്‍, namonnu.blogspot.in,  2009
9. സെന്‍സസ്  ഓഫ്  ഇന്ത്യ
10.  ബിലാസ്പുര്‍ നല്‍കുന്ന പാഠങ്ങള്‍,  ഡോ.കെ. അനില്‍,  മാധ്യമം  ദിനപത്രം,  2014  നവംബര്‍ 2





പട്ടിക  ഒന്ന്
കേരളത്തിലെ ജനസംഖ്യ

1951    1,35,49,118
1961    1,69,03,715
1971    2,13,47,375
1981    2,54,03.217
1991    2,90,98,518
2001    3,18,38,619
2011    3,34,56,300

അവലംബം:  സെന്‍സസ്  ഓഫ് ഇന്ത്യ






പട്ടിക  രണ്ട്

കുടുംബാസൂത്രണ പദ്ധതികള്‍ക്കായി
കേരളം  ഓരോ വര്‍ഷവും ചെലവിട്ട തുക

1955-56:         4406.15 രൂപ
1956-57:         36,437.16
1957-58:         50,312.80
1958-59:        1,93,797.00
1959-60:        3,80,324.69
1960-61:        2,17,802.40
1967-68        13,18,400
1972-73        2,27,125,70
1974-75:       2,70, 05,200
1975-76:       3,93,07,996
1976-77:       6, 27,16,956
1977-78:        4, 28,15,525
1990-91:        60.30 കോടി
1991-92         60.97 കോടി
1992-1993     67.23  കോടി
1993-1994      68.50 കോടി
1994-95        74.65 കോടി
1999-2000    84 കോടി
2000-2001    57 കോടി
2001-2002    68 കോടി




പട്ടിക   മൂന്ന്


70 കളുടെ   അവസാനത്തില്‍  കുടുംബാസൂത്രണ 
മേഖലയില്‍ നല്‍കിയ ആനുകൂല്യം


1.  ശസ്ത്രക്രിയക്ക് വിധേയനാകുന്ന ആളിന് പ്രതിഫലം 50 രൂപ
2.  കമ്യൂണിറ്റി അവാര്‍ഡ് ശസ്ത്രക്രിയ ഒന്നിന് 2 രൂപ
3. ഇന്‍സ്റ്റിറ്റ്യൂഷന്‍ അവാര്‍ഡ് ശസ്ത്രക്രിയ ഒന്നിന് 1.50 രൂപ
4. ശസ്ത്രക്രിയക്ക് വിധേയയാകുന്ന സ്ത്രീക്ക് മരുന്നിന് 13 രൂപ
5. ശസ്ത്രക്രിയക്ക് വിധേയനാകുന്ന  പുരുഷന് മരുന്നിന് 8 രൂപ
6. ശസ്ത്രക്രിയക്ക് വിധേയയാകുന്ന സ്ത്രീക്ക് ഭക്ഷണത്തിന് 25 രൂപ
7. ലൂപ്പ് നിക്ഷേപത്തിന് വിധേയയാകുന്ന സ്ത്രീക്ക് പ്രതിഫലം 6 രൂപ
8.  ലൂപ്പ് നിക്ഷേപത്തിന് വിധേയയാകുന്ന സ്ത്രീക്ക് മരുന്നിന് 1.50 രൂപ
9. എക്സ്ഗ്രേഷ്യാ അലവന്‍സ് കേസൊന്നിന് 50 പൈസ

(എന്‍.കെ. ബാലകൃഷ്ണന്‍ ആരോഗ്യ-കൃഷി  മന്ത്രിയായിരുന്നപ്പോള്‍ നിയമസഭക്ക് നല്‍കിയ വിവരം.
1970   ഒക്ടോബര്‍  4  മുതല്‍ 1977 മാര്‍ച്ച് 25 വരെയാണ് എന്‍.കെ. ബാലകൃഷ്ണന്‍ ആരോഗ്യ-കൃഷി മന്ത്രി ചുമതല വഹിച്ചത്).




പട്ടിക  നാല്
വന്ധ്യംകരണം:    സ്ത്രീ-പുരുഷ എണ്ണത്തില്‍ വരുന്ന മാറ്റം

വര്‍ഷം    സ്ത്രീകള്‍  പുരുഷന്മാര്‍   പുരുഷപങ്കാളിത്തം
1957-66     26,307            88,855            78
1969-1970   18,404            42,142            70
1976-77      84,566          1,29,829          60
1980-81       97,120             15,854         14
1990-91      1,87,544             3003        1.8
2000-2001   1,25,338               653         0.5
2012-2013    99,126                 2128         2.1  (അനൗദ്യോഗികം)



മാധ്യമം ആഴ്ചപ്പതിപ്പ്, നമ്പര്‍ 903, 2015 ജൂണ്‍ എട്ട്

No comments:

Post a Comment