Sunday, December 26, 2010

ഒരു ഡോക്ടറുടെ ജീവന്‍ (ജീവിതം)

ആനന്ദ് പട്‌വര്‍ധന്‍

ഛത്തീസ്ഗഢ് പൊലീസ് 'നക്‌സലൈറ്റ്' എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം ഏതാണ്ട് ഒരു വര്‍ഷം തികയുമ്പോള്‍, കഴിഞ്ഞയാഴ്ച ഡോ. ബിനായക് സെന്നിന് രാജ്യാന്തര ആരോഗ്യമേഖലാ പ്രവര്‍ത്തനത്തിനും മനുഷ്യാവകാശത്തിനുമുളള ജൊനാതന്‍മന്‍ പുരസ്‌കാരം -2008 ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരനാണ് അദ്ദേഹം. ഡോ.ബിനായക് സെന്‍ ജയിലില്‍ തന്നെയാണിപ്പോഴും.
ബിനായകിനെ ഞാനാദ്യം കാണുന്നത് എണ്‍പതുകളുടെ മധ്യത്തില്‍ ശങ്കര്‍ ഗുഹാ നിയോഗി നേതൃത്വം കൊടുത്തിരുന്ന ഛത്തീസ്ഗഢ് മുക്തി മോര്‍ച്ചയ്ക്കുവേണ്ടി എന്റെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാന്‍ ചെല്ലുമ്പോഴായിരുന്നു. ചൂഷിതരായ ആയിരക്കണക്കിന് ആദിവാസി ഖനിത്തൊഴിലാളികള്‍ക്ക് നിയോഗിയുടെ നേതൃത്വത്തിന്‍ കീഴില്‍ സി.എം.എം പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ബിനായകും മറ്റ് രണ്ട് ഡോക്ടര്‍മാരും യൂണിയന് തങ്ങളുടെ സേവനം സന്നദ്ധതയോടെ നല്‍കുകയും തൊഴിലാളികളുടെ ശ്രമദാനമായി ചെറുതും എന്നാല്‍ അത്ഭുതകരമായ രീതിയില്‍ ക്രിയാത്മകവുമായ 15 കിടക്കകളുളള ആശുപത്രി പണിതുയര്‍ത്തുകയും ചെയ്തു; വികസനവും നീതിയും ലക്ഷ്യമാക്കുന്ന വിശാലമായ സ്വപ്നങ്ങള്‍ക്കുളള ഒരു ഘടകമെന്ന നിലയില്‍.
1991 ല്‍ തന്റെ കുടിലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ നിയോഗിയെ നിക്ഷിപ്ത താല്‍പര്യക്കാര്‍ വെടിവച്ചുകൊല്ലുന്നതോടെ ഈ സ്വപ്നം ചെറുതാക്കപ്പെട്ടു. ചില വാടകക്കൊലയാളികള്‍ വൈകാതെ അറസ്റ്റുചെയ്യപ്പെട്ടെങ്കിലും കൊലപാതകം ആസൂത്രണം ചെയ്ത യഥാര്‍ത്ഥ ബുദ്ധികേന്ദ്രങ്ങള്‍ ബി.ജെ.പി മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വയുടെ പിന്തുണയോടെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. നിയോഗിയുടെ മരണത്തിനുശേഷം ജനക് ലാലിന്റെ നേതൃത്വത്തില്‍ സി.എംഎമ്മും മറ്റ് തൊഴിലാളികളും ധീരമായി പോരാടിയെങ്കിലും കാലം മാറുകയായിരുന്നു. ഛത്തീസ്ഗഢ് ധാതുക്കളാല്‍ വളരെയേറെ സമ്പുഷ്ടമാണ്. തൊണ്ണൂറുകളില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ മന്ത്രങ്ങള്‍ നീതിയെപ്പറ്റിയും തുല്യ അവസരത്തെപ്പറ്റിയുമുളള രാഷ്ട്രത്തിലെ എല്ലാ സംസാരത്തെയും തൂത്തുമാറ്റി. ഈ അന്തരീക്ഷത്തില്‍, മുമ്പ് വാടകഗുണ്ടകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരും മറ്റും കടന്നുവരാന്‍ മടിച്ചിരുന്നിടത്തേക്ക് ദുരാഗ്രഹികളായ വന്‍കിട സ്ഥാപനങ്ങള്‍ കയറിവന്നു. സിഎംഎമ്മിന്റെ അക്രമരഹിത രീതികള്‍ക്ക്, ഭൂമിക്കടയിലുളള ലാഭത്തെ കാണുന്ന ഏക്‌സറേ കണ്ണുകളുളളവരുടെ മുന്നേറ്റത്തെ തടയാന്‍ കഴിയാതെവന്നു; ഉപരിതലത്തിലെ ആദിവാസി തൊലി ഉരിച്ചാല്‍ ലാഭം വളരെയേറെയാണ്. അവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ എളുപ്പത്തില്‍ ഉറപ്പിക്കാനുമായി. മുഖ്യധാരാ മാധ്യമങ്ങള്‍ ജനങ്ങള്‍ക്കുമേലുളള വര്‍ധിച്ച പ്രതിദിന അക്രമങ്ങളുടെ വാര്‍ത്തകള്‍കൊടുത്തു വലഞ്ഞു.
ഈ ശൂന്യതയിലാണ് നക്‌സലൈറ്റ് സായുധപോരാട്ടങ്ങള്‍ വളരുന്നത്; നിരവധി ആദിവാസികള്‍ തങ്ങള്‍ക്ക് തിരിച്ചടിക്കാനുളള അവസരമായി ഇതിനെ കണ്ടു. നക്‌ലൈറ്റുകള്‍ക്കെതിരെ പോരാടാന്‍ ആദിവാസികളെ തെരഞ്ഞെടുത്ത് നിയോഗിക്കുകയും ആയുധങ്ങള്‍ നല്‍കുകയും പരിശീലിപ്പിക്കുകയും സ്വകാര്യമായി പണം നല്‍കുകയും ചെയ്ത് കരുതല്‍ സേനയായ സല്‍വാജൂഢം രൂപീകരിച്ചാണ് ഭരണകൂടവും സംരംഭക പങ്കാളികളും പ്രതികരിച്ചത്. നിയമരഹിതമായ കൊലപാതകങ്ങള്‍, പ്രതികൊലപാതകങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍ എന്നിവയുടെ ഒരു മുന്നണി സ
ഷ്ടിക്കപ്പെട്ടു; ആട്ടിയോടിക്കപ്പെടുകയും പുറന്തളളപ്പെടുകയും ചെയ്ത ആദിവാസികളുടെ ഈ നിര്‍ബന്ധിത സഹനം, ഇപ്പോള്‍ ഏല്ലാവശങ്ങളിലും കൊലപാതകങ്ങള്‍ നടക്കുന്നതിലേക്ക് നയിക്കപ്പെട്ടു.
ഭൂരിപക്ഷം ഡോക്ടര്‍മാരും ഇടപെടാന്‍ ഭയപ്പെട്ട പുതിയ കടമ കൂടി, സ്വയം അടിച്ചേല്‍പ്പിച്ച ഡോക്ടറുടെ ഉത്തരവാദിത്തത്തെക്കൂടാതെ ബിനായക് ഏറ്റെടുത്തു. ആരോഗ്യമേഖലയും മനുഷ്യാവകാശങ്ങളും തമ്മിലുളള ബന്ധം തിരിച്ചറിഞ്ഞ അദ്ദേഹം വൈകാതെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പി.യു.സി.എല്‍) മേഖലാ സെക്രട്ടറിയും അതിന്റെ ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാളുമായി. പി.യു.സി.എല്ലിന്റെ സെക്രട്ടറി എന്ന നിലയില്‍ നക്‌സലൈറ്റ് അക്രമങ്ങളെ ബിനായക് വിമര്‍ശിച്ചിരുന്നു, പക്ഷെ സല്‍വാജൂഢവുമായുളള ഭരണകൂടത്തിന്റെ അവിശുദ്ധ ബന്ധത്തെ ചിത്രീകരിക്കുകയും വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ തുറന്നുകാട്ടുകയും ചെയ്തതോടെ അദ്ദേഹം ഭരണകൂടത്തിന്റെ എതിര്‍പ്പിന് പാത്രമായി. വൈദ്യ, പൗരാവകാശ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബിനായകും അദ്ദേഹത്തിന്റെ സംഘാംഗങ്ങളും നക്‌സലൈറ്റ് തടവുകാരെന്നു ആരോപിക്കപ്പെട്ടവരെ ജയിലില്‍ നിയമപരമായ മാര്‍ഗത്തില്‍ സന്ദര്‍ശിച്ചു. അതില്‍ ഒരു തടവുകാരന്‍ വളരെവേദനയുണ്ടാക്കുന്ന, അര്‍ബുദം കൈയില്‍ ബാധിച്ച, പ്രായം ചെന്ന വ്യക്തിയാണ്. ബിനായക് നിരവധി തവണ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. ഈ ആവര്‍ത്തിച്ചുളള സന്ദര്‍ശനങ്ങള്‍ പിന്നീട് ഇവര്‍ക്കിടയിലുളള പ്രത്യേക ബന്ധമായി വ്യാഖ്യാനിച്ചു; പുറത്തേക്ക് കത്തുകള്‍ രഹസ്യമായി കടത്തികൊണ്ടുവന്നുവെന്ന കുറ്റം ബിനായകിനുമേല്‍ ആരോപിക്കുകയും ചെയ്തു. ഈ സന്ദര്‍ശനങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമായതും ആ സമയത്ത് എതിര്‍പ്പ് ഉയരാത്തതുമായിരുന്നു.
സല്‍വാജൂഢത്തെയും നിയമേതര കൊലപാതകങ്ങളെയും പരസ്യമായി വിമര്‍ശിച്ചതിനുശേഷമാണ് ബിനായകിനെ അറസ്റ്റുചെയ്യുന്നത്. വ്യക്തികളെ ജാമ്യമില്ലാതെയും വ്യക്തമായ തെളിവുകളില്ലാതെയും അനിശ്ചിതമായി തടവിലടക്കാന്‍ അനുമതി നല്‍കുന്ന ഭീകരമായ ഛത്തീസ്ഗഡ് പ്രത്യേക പൊതുസുരക്ഷാ നിയമമനുസരിച്ച് അദ്ദേഹത്തിനെതിരെ കേസുകള്‍ ആരോപിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അവര്‍ കേസ് വച്ച് താമസിപ്പിക്കുകയും ഒരൊറ്റ കാരണവും പറയാതെ ജാമ്യം നിഷേധിക്കുകയും ചെയ്തു. വര്‍ധിത വീര്യം കൈവരിച്ച ഛത്തീസ്ഗഢ് ജയിലര്‍മാര്‍ ഒരു ചുവടു കൂടി കടന്ന്, എല്ലാ മനുഷ്യാവകാശ മര്യാദകളും ലംഘിച്ച് അദ്ദേഹത്തെ ഏകാന്ത തടവില്‍ അടച്ചു. ചിലപ്പോള്‍ അവര്‍ പ്രതീക്ഷിച്ചിരിക്കാം ഭീകരനായ നക്‌സലൈറ്റിനെപ്പോലെ കൈകാര്യം ചെയ്താല്‍ ജനങ്ങളും അദ്ദേഹത്തെ അങ്ങനെ കണ്ടുകൊളളുമെന്ന്.
58 കാരനായ ബിനായകിന് തടവറയില്‍ 20 കിലോ തൂക്കം നഷ്ടപ്പെട്ടു. എങ്കിലും പൊതുജനങ്ങളുടെ പ്രതിഷേധം മൂലം ഏകാന്തതടവ് അവസാനിപ്പിക്കപ്പെട്ടു. ഈ 'നക്‌സലൈറ്റ്' ആരും അറിയാത്ത ഒരാളല്ല. പാവപ്പെട്ടവര്‍ക്കുവേണ്ടിയുളള സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിനുളള പോള്‍ ഹാരിസണ്‍ അവാര്‍ഡ്, ഇന്ത്യന്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഖേതാന്‍ സ്വര്‍ണ മെഡല്‍ തുടങ്ങിയ പ്രശസ്തങ്ങളായ പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ആംനെസ്റ്റി ഉള്‍പ്പടെയുളള ദേശീയവും അന്തര്‍ദേശീയവുമായ മനുഷ്യാവകാശ സംഘടനകള്‍ അദ്ദേഹത്തിന്റെ ഉപാധികളില്ലാത്ത മോചനം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ.ബിനായക് സെന്നിനെതിരെയുളള പീഡനങ്ങള്‍ വലതുപക്ഷ ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമായി മാത്രം കാണാനാവുമോ? നിര്‍ഭാഗ്യകരം എന്നു പറയാം അല്ല. അതിനുളള അനുമതിവന്നത് കേന്ദ്രത്തില്‍ നിന്നാണെന്നാണ് കാണുന്നത്. അടിസ്ഥാനവര്‍ഗത്തിനു വേണ്ടി പ്രചരണം നടത്തുന്നവരെയെല്ലാം മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പടെയുളള ഭരണവര്‍ഗ്ഗ മേല്‍തട്ട് 'വിപ്ലവകാരികള്‍ എന്നും 'നക്‌സലൈറ്റു'കള്‍ എന്നും അതിവേഗം താറടിക്കും. ഭരണകൂടത്തെ വിമര്‍ശിക്കുന്നതിന്റെ പേരിലാണ് ബിനായകിനെ നക്‌സലൈറ്റ് എന്നു വിളിക്കുന്നതെങ്കില്‍ എന്നെയും അങ്ങനെ വിളിച്ചോളൂ എന്ന് പറഞ്ഞ് ഞാന്‍ കഴിഞ്ഞവര്‍ഷം ഒരു ലേഖനം എഴുതിയിരുന്നു. അടുത്തിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍. ആര്‍. പാട്ടീല്‍, മേധാപട്കറെയും ഭരത് പട്‌നാകറിനെയും നക്‌സലൈറ്റ് എന്നുവിളിക്കുകയാണെങ്കില്‍ അദ്ദേഹവും അവരിലൊരാളണെന്ന് പ്രസ്താവന നടത്തിയതായി അറിഞ്ഞു! ഖേര്‍ലാന്‍ജിയില്‍ ബലാല്‍സംഗത്തിനും കൂട്ടക്കൊലയ്ക്കുമെതിരെ പ്രതിഷേധിക്കുന്ന ദലിതരെ ആര്‍. ആര്‍. പാട്ടീലും വിശേഷിപ്പിച്ച പദം നക്‌സലൈറ്റ് ആണെന്നത് വേറെ കാര്യം.
നമ്മള്‍ ജീവിക്കുന്ന വ്യവസ്ഥിതി പ്രതിപക്ഷത്തു നിന്നുളള എല്ലാ പോരാട്ടങ്ങളെയും വിജയകരമായി തകര്‍ക്കുകയോ സ്വാംശീകരിക്കുകയോ ചെയ്യുമ്പോള്‍, നക്‌ലൈറ്റ് എന്ന പദം ഒത്തുതീര്‍പ്പില്ലാത്ത ഏതൊരു തരം പ്രതിഷേധ രൂപത്തിനുമുളള പൊതുവിശേഷണമായി മാറിയിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം അക്രമത്തില്‍ വിശ്വസിക്കുകയോ അല്ലെങ്കില്‍ അതിനെ പിന്താങ്ങുന്നവരോ നിലനിന്നുകൂടാ എന്നാണ്. ഒരു വ്യക്തിയെ വിലക്കെടുക്കാനാവില്ലെന്ന് വരുന്നത് ഈ അഴിമതി വ്യവസ്ഥിക്ക് സഹിക്കാനാവുന്നതിനപ്പുറമാണ്. ഇത്തരക്കാര്‍ അതിഭീകരരായി മുദ്രകുത്തപ്പെടും.
ബിനായക് നക്‌സലൈറ്റല്ല, പക്ഷെ നക്‌സലിസം വളരുകയാണ്. അതെന്തുകൊണ്ടാണ്? ഇവിടെ ചൈനീസ് സാംസ്‌കാരിക അധിനിവേശം നടക്കുന്നുണ്ടോ? ചെയര്‍മാന്‍ മാവോയുടെ മോഹിപ്പിക്കുന്ന ചിത്രങ്ങളില്‍ ചെറുപ്പക്കാര്‍ മയങ്ങുകയാണോ? സത്യമെന്തന്നാല്‍, നമ്മുടെ വികസന മാതൃക ദാരിദ്ര്യത്തെയും അനീതിയെയും ഇല്ലാതാക്കുകയല്ല, പകരം വ്യാപകമായി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അക്രമ രഹിത മുന്നേറ്റങ്ങള്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ഇങ്ങോട്ടല്ലാതെ മറ്റൊരിടത്തേക്കും തിരിയാനില്ല. വൈദ്യതൊഴില്‍ സ്വകാര്യവല്‍ക്കരണത്തിന്റെയും ലാഭത്തിന്റെയും പാതയിലേക്ക് വീണുകൊണ്ടിരിക്കുമ്പോള്‍ അവിടെയും ജനങ്ങള്‍ക്ക് 'ഡോക്ടര്‍ ഡെത്ത്' എന്ന വൃക്കമാറ്റിവയ്ക്കല്‍ തട്ടിപ്പുരാജാവ് ഡോ. കുമാറിനും ഛത്തീസ്ഗഢിലെ നല്ല ഡോക്ടര്‍ ഡോ. ബിനായക് സെന്നിനും ഇടയില്‍ ഒരു പാത തെരഞ്ഞെടുക്കേണ്ടതുണ്ട്.

മൊഴിമാറ്റം: ആര്‍.കെ. ബിജുരാജ്

ഏപ്രില്‍, 2008
(മാതൃഭൂമി ആഴ്ചപ്പതിപ്പ്)

രാം കെ നാം തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ ഡോക്യുമെന്ററികളുടെ സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ആനന്ദ് പട്‌വര്‍ധന്‍.

No comments:

Post a Comment